കൊറോണയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കഷ്ടമനുഭവിക്കുമ്പോൾ, മന്ത്രി കസേരകൾ ഒഴിഞ്ഞു കിടക്കുന്നത് ഖേദകരമാണെന്ന് കുമ്മനം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉയർത്തിയത്.
ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണ്. തിരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , അസം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി. കേരളത്തിൽ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേൽക്കാൻ പോകുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്. വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കാതെ. അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികൾ കൈക്കൊള്ളണമെന്നും കുമ്മനം ആവശ്യപ്പെട്ടു.