ജോവാൻ മധുമല
ചെന്നൈ/ ഭര്‍ത്താവിനെതിരെ പരാതി പറയാനെത്തിയ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിച്ച എസ് ഐ പിന്നീട് അവരുടെ ചേച്ചിയേയും തുടര്‍ന്ന് പതിനഞ്ചുകാരിയായ മകളേയും പീഡിപ്പിച്ചതോടെ അകത്തായി. ചെന്നൈ കാശിമേഡ് സ്റ്റേഷന്‍ എസ് ഐ ആയ സതീഷ് കുമാര്‍ (37) ആണ് പീഡനത്തില്‍ അകത്തായത്. പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് അമ്മയും അവരുടെ സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.
സതീഷ് ആദ്യം ജോലി ചെയ്തിരുന്നത് മാധവപുരത്തായിരുന്നു. ഇവിടെ നിന്നാണ് പതിനഞ്ചുകാരിയുടെ അമ്മയുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയപ്പോള്‍ അടുപ്പത്തിലാകുകയായിരുന്നു. സഹോദരിയുടെ വീട്ടിലായിരുന്നു സ്ത്രീയും പെണ്‍കുട്ടിയും ആ സമയം താമസിച്ചിരുന്നത്. ഇവരെ സന്ദര്‍ശിക്കാനെത്തിയാണ് സഹോദരിയുമായി ബന്ധം സ്ഥാപിക്കുന്നത്. പരാതിക്കാരിയായി എത്തിയ സ്ത്രീയുമായും സഹോദരിയുമായി നിരന്തരമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പിന്നീട് പതിനഞ്ചുകാരിയിലേക്കും കണ്ണുവെക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പെണ്‍കുട്ടിക്ക് വിലയേറിയ സമ്മാനങ്ങളും പാരിതോഷികങ്ങളും ഇയാള്‍ നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയോടുള്ള താത്പര്യം എസ് ഐ വെളിപ്പെടുത്തിയെങ്കിലും അവള്‍ വഴങ്ങാന്‍ തയ്യാറായില്ല. പലപ്പോഴും ആവശ്യപ്പെട്ടിട്ടും തയ്യാറാകാതിരുന്നതോടെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. അമ്മയും അവരുടെ സഹോദരിയും ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ അച്ഛനേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ ആ വിവരം പെണ്‍കുട്ടി അന്ന് പുറത്തുപറഞ്ഞില്ല.
എന്നാല്‍ പീഡനം നിരന്തരം തുടര്‍ന്നതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ട് അച്ഛന്റെ അടുത്ത് എത്തുകയും വിവരങ്ങള്‍ പറയുകയുമായിരുന്നു. തുടര്‍ന്ന് പിതാവ് എസ് ഐക്കെതിരെ പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ലെന്ന് പറയുന്നു. പിന്നീട് ഒരു തമിഴ് മാഗസനില്‍ കുട്ടിയുടെ വാര്‍ത്ത വന്നതോടെയാണ് എസ് ഐയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പും ചേർത്താണ് എസ് ഐക്കും അമ്മയ്ക്കും സഹോദരിക്കുമെതിരെ കേസെടുത്തത്.