തിരുവല്ല: തമിഴ്നാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളികളായ രണ്ട് ഐ.ടി ജീവനക്കാർ അണക്കെട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പുറയാറ്റ് വീട്ടിൽ സുരേഷ് ബാബു-അനിത കുമാരി ദമ്പതികളുടെ ഏക മകൻ കിരൺ ബാബു (23), മലപ്പുറം പൊന്നാനി ഐരമംഗലം തട്ടകത്ത് വീട്ടിൽ പ്രകാശ് - പ്രിയ ദമ്പതികളുടെ മകൻ യദുകൃഷ്ണൻ ( 22 ) എന്നിവരാണ് മുങ്ങി മരിച്ചത്.
മരിച്ച ഇരുവരും ബാംഗ്ലൂരിലെ ഐ.ടി കമ്പനിയിൽ ജീവനക്കാരായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കാവേരി നദിയിലെ കാരണ പാളയം അണക്കെട്ടിലായിരുന്നു അപകടം. കിരൺ ഉൾപ്പെടുന്ന ഏഴംഗ സംഘം വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഈറോഡ് ചെന്നിമല സ്വദേശിയും സുഹൃത്തുമായ നരേന്ദ്രന്‍റെ വീട്ടിൽ എത്തിയതായിരുന്നു.
സുഹൃത്തിന്‍റെ വീട്ടിൽ നിന്നും രണ്ട് കാറുകളിലായാണ് സംഘം കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കിരണും യദുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മീൻപിടുത്തക്കാർ ഓടിയെത്തി ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ പെരുംന്തുറ മെഡിക്കൽ കോളേജിലേക്ക് മാറ്റി.