തിരുവനന്തപുരം∙ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണംവരെ കഠിനതടവ്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് ശിക്ഷയ്ക്ക് വിധിച്ചത്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഇരയായ പെൺകുട്ടിയുടെ വീടിനടുത്ത് മരപ്പണിക്ക് വന്നതായിരുന്നു പ്രതി. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ് എന്നറിഞ്ഞ പ്രതി വെള്ളം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. വെള്ളമെടുക്കാനായി പെൺകുട്ടി വീടനകത്തേക്ക് പോയപ്പോൾ പ്രതിയും പിന്നാലെ അകത്തു കയറി വാതിലടച്ചശേഷം പീഡിപ്പിക്കുകയായിരുന്നു.
പുറത്ത് അറിയിച്ചാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും പറഞ്ഞില്ല. അടുത്ത ദിവസവും പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവം നടന്നു മൂന്നു മാസങ്ങൾക്ക് ശേഷം കുട്ടി ഗർഭിണിയായപ്പോഴാണ് വീട്ടുകാർ അറിയുന്നത്. തുടർന്ന് പൂജപ്പുര പൊലീസ് കേസെടുത്തു.
കുട്ടിയുടെ ശാരീരിക സ്ഥിതി മോശമായതിനാൽ വൈദ്യ നിർദേശപ്രകാരം ഗർഭം അലസിപ്പിച്ചു. ഡിഎൻഎ പരിശോധനയിൽ ഷിജുവാണ് പീഡിപ്പിച്ചതെന്ന് തെളിഞ്ഞു. കുട്ടിക്ക് അമ്മയും സഹോദരനുമാണുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ ആർ.എസ്.വിജയ് മോഹൻ, കാട്ടായിക്കോണം ജെ.കെ.അജിത്ത് പ്രസാദ് എന്നിവർ ഹാജരായി. ഇരയായ പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽക്കാനും കോടതി വിധിച്ചു.