ഉന്നതരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകള്‍; മോന്‍സനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍



കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യമാറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും പുതിയ വെളിപ്പെടുത്തല്‍.
ഒളിക്യാമറകളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് മോന്‍സനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് . മോന്‍സന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസില്‍ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി.
കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

أحدث أقدم