എസ്ഐയെ മർദ്ദിച്ച കേസില്‍ അറസ്റ്റിലായ സൈനികന് ലോക്കപ്പ് മർദ്ദനമേറ്റെന്ന് പരാതി


വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയായ സൈനികന് കസ്റ്റഡി മർദ്ദനമേറ്റതായി പരാതി. കൊല്ലം പത്തനാപുരം സ്വദേശി ജോബിൻ സാബുവിനെ ചേർത്തല പോലീസ് കസ്റ്റഡിയിൽവെച്ച് മർദ്ദിച്ചെന്നാണ് പരാതി. പൊലീസുകാർ ജോബിനെ ക്രൂരമായ മർദ്ദിച്ചെന്നും പരസഹായമില്ലാതെ നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു യുവാവിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചതെന്നും കുടുംബം പറയുന്നു.ജോബിന്‍ സാബുവിനെ വെെദ്യപരിശോധനയ്ക്ക് എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടായിരുന്നു ആരോപണം. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും പൊലീസുകാർ മർദ്ദിച്ചെന്ന് ജോബിന്‍ ആരോപിച്ചിട്ടുണ്ട്. ലോക്കപ്പ് മർദനമാരോപിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും സൈനികന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. നിലവില്‍ കോടതി ഉത്തരവ് പ്രകാരം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് സൈനികനെ മാറ്റിയിരിക്കുകയാണ്
പൊള്ളലേറ്റ പാടുകളും
കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ ചേർത്തലയില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സെെനികനായ ജോബിനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ജീപ്പ് അമിത വേഗത്തില്‍ ഹൈവേ പട്രോളിംഗിനെ കടന്നുപോകാന്‍ ശ്രമിക്കുകയായിരുന്നു. കായംകുളം മുതല്‍ മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവരോട് മോശമായി പെരുമാറിയ ഇവരെ ആലപ്പുഴയില്‍ നിന്നും പിടികൂടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.തുടർന്ന് ചേര്‍ത്തല ഹൈവേ പാലത്തിന് സമീപത്തുവെച്ച് ഹൈവേ പെട്രോള്‍ സബ് ഇന്‍സ്പെക്ടര്‍ ജോസി സ്റ്റീഫനടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയാണ് സൈനികന്‍ ഉള്‍പ്പെട്ട മൂവര്‍ സംഘം എസ്ഐയെ മര്‍ദ്ദിച്ചത്. കൊല്ലം സ്വദേശിയും സൈനികനുമായ ജോബിന്‍ സാബുവിന് പുറമെ കൊട്ടാരക്കര സ്വദേശി വിപിന്‍ രാജന്‍, ഷെമീര്‍ മുഹമ്മദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
أحدث أقدم