യുവതിയുടെ തലയ്ക്കും മുഖത്തും കടിയേറ്റു, വളർത്തുനായ്ക്കളുടെ ഉടമ അറസ്റ്റിൽ









കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗുരുതരപരുക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് പരുക്കേറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെതുടര്‍ന്ന് നായയുടെ ഉടമ വെഴുപ്പൂര്‍ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളഞ്ഞു. 

“രക്ഷപെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റു. ‌സമീപത്തുണ്ടായിരുന്നുവര്‍ എത്തിയാണ് നായ്ക്കളെ ഒാടിച്ച് യുവതിയെ രക്ഷപെടുത്തിയത്. സാരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരാഴ്ച മുമ്പാണ് നാട്ടുകാരനായ പ്രഭാകരന് കടിയേറ്റത്. മുമ്പ് പലരെ കടിച്ചിട്ടും നായയെ കെട്ടിയിടാന്‍ ഉടമ തയാറായിട്ടില്ല. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ പൊലീസ്, നായ്ക്കളുടെ ഉടമ വെഴുപ്പൂര്‍ സ്വദേശി റോഷനെ കസ്റ്റഡിയിലെടുത്തു. 

أحدث أقدم