ഇടുക്കി: തമിഴ്‌നാട്ടിലെ മന്ത്രിമാരുടെ സംഘം നാളെ മുല്ലപ്പെരിയാര്‍ സന്ദർശിക്കും. തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ.പെരിയസ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ചക്രപാണി എന്നിവരും എം.എല്‍.എമാരുമാണ് സന്ദര്‍ശനം നടത്തുന്നത്. അണക്കെട്ടിന്റെ സ്‌പില്‍വെയിലെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് സന്ദർശനം.
ഡാമിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കനത്ത മഴ പെയ്‌തതോടെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടർന്നാണ് അണക്കെട്ടിന്റെ സ്‌പില്‍വെയിലെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി വെളളം തുറന്നുവിട്ടത്. രണ്ട് ഷട്ടറുകള്‍ ഇന്നലെ ആറരയ്‌ക്കും, മൂന്നെണ്ണം എട്ട് മണിയ്‌ക്കും പന്ത്രണ്ടരയോടെ രണ്ട് ഷട്ടറുകളുമാണ് തുറന്നത്. 138.90 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 3900 ഘനയടി വെളളമാണ് പെരിയാറിലൂടെ ഒഴുക്കിവിട്ടത്. കനത്തമഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ ഒരടി വെളളം ഉയര്‍ന്നിരുന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.