കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് (70) അന്തരിച്ചു.
കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലയാളത്തിലും തമിഴിലുമായി ഏകദേശം ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. "സ്വാമി സംഗീതമാലപിക്കും", "എന്മനം പൊന്നമ്പലം", "എല്ലാ ദുഃഖവും തീര്‍ത്തുതരൂ" തുടങ്ങിയ നിരവധി അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതനായി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന് സമ്മാനിച്ചത്. ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രിയിൽ നിന്ന് പ്രശസ്തി പത്രം അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പിന്നാലെയാണ് കോവിഡ് ബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരു പിടി ഭക്തിഗാനങ്ങൾക്ക് പുറമേ നാടക - ചലച്ചിത്ര മേഖലയിലെ സംഗീത ഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളുമാണ് ആലപ്പി രംഗനാഥിനെ ഹരിവരാസനം പുരസ്കാരത്തിന് അർഹനാക്കിയത്.