കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുള്ള അവസ്ഥയില്‍ നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിന്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി എറണാകുളത്ത് സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ഭാവിക്കു വേണ്ട കാര്യം, ചില ആളുകൾ എതിർത്തു എന്നതുകൊണ്ടു മാത്രം സർക്കാർ ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. സർക്കാരിന്റെ പ്രഥമമായ ബാധ്യതയും കടമയും ഇന്നുള്ള അവസ്ഥയിൽ നിന്നു നാടിനെ പുരോഗതിയിലേക്കു നയിക്കുക എന്നതാണ്. ജനജീവിതം മെച്ചപ്പെടണം. ജീവിതം നവീകരിക്കപ്പെടണം. അതാവണം ഏതൊരു സർക്കാരും ചെയ്യേണ്ടത്. സർക്കാരിൽ അർപ്പിതമായ ആ ചുമതല നിറവേറ്റിയില്ലെങ്കിൽ സ്വാഭാവികമായും ജനങ്ങളാകെ സർക്കാരിനെ കുറ്റപ്പെടുത്തും. ഏതാനും ചിലരുടെ എതിർപ്പിനു മുന്നിൽ വഴങ്ങിക്കൊടുക്കലല്ല സർക്കാരിന്റെ ധർമം. നാടിന്റെ ഭാവിക്കു വേണ്ടത് നടപ്പാക്കുകയാണ് സർക്കാർ ഉത്തരാവിദത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ പദ്ധതി നാടിനാവശ്യമാണ്. അതുകൊണ്ട തന്നെ നമ്മുടെ നാടിന്റെ വികസനത്തില്‍ താത്പര്യമുള്ള എല്ലാവരും സഹകരിക്കണം. അതല്ല ഇപ്പോള്‍ ഇത് പറ്റില്ല എന്ന നിലയിലാണ് ആണെങ്കില്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ നമ്മള്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോള്‍ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കും. പട്ടണങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നല്‍കും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈന്‍മെന്റ് നിശ്ചയിച്ച് അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തില്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
63,941 കോടി രൂപയാണു സില്‍വര്‍ലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതില്‍ 56,881 കോടി രൂപ അഞ്ചു വര്‍ഷംകൊണ്ടാണു ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകും. 2025ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.