അരലക്ഷം കൈക്കൂലി വാങ്ങിയ രണ്ട് വില്ലേജ് അസിസ്റ്റന്റുമാർ പിടിയിൽ








പാലക്കാട്: കോങ്ങാട് വില്ലേജ് ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയില്‍ രണ്ട് ഫീല്‍ഡ് അസിസ്റ്റന്‍റുമാരെ കൈക്കൂലിയുമായി പിടികൂടി. കൈക്കൂലിത്തുകയായ 50,000 രൂപയും കണ്ടെത്തി. മനോജ്, പ്രസന്നന്‍ എന്നിവരാണ് പിടിയിലായത്. 

ചല്ലിക്കല്‍ സ്വദേശി കുമാരനെന്ന വൃദ്ധന്റെ പരാതിയിലായിരുന്നു വിജിലന്‍സ് പരിശോധന. പൈതൃക സ്വത്തായ 53 സെന്റ്റിന് പുറമെ 16 സെന്‍റ് കുമാരന്റെ കൈവശമുണ്ടായിരുന്നു. ക്യാന്‍സര്‍ രോഗിയായ മകളുടെ ചികിത്സയ്ക്കും മറ്റും പണത്തിന് ആവശ്യമേറിയപ്പോഴാണ് 16 സെന്‍റിന് പട്ടയം ശരിയാക്കാന്‍ പുറപ്പെട്ടത്.

അപേക്ഷ നല്‍കിയപ്പോള്‍ വില്ലേജില്‍ നിന്നുള്ള ഫീല്‍ഡ് അസിസ്റ്റന്‍റുമാരായ മനോജും പ്രസന്നനും കൈക്കൂലിയായി ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ. അത്രയും പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ 55000 രൂപയ്ക്ക് സമ്മതിച്ചു. അയ്യായിരം ഇന്നലെ നല്‍കി. പിന്നീട് പാലക്കാട് വിജിലന്‍സ് ഡിവൈഎസ്‍പി ഷംസുദ്ദീനെ വിവരമറിയിച്ചു. 

ഇന്ന് ഉച്ചയോടെ വിജിലന്‍സ് സംഘത്തിനൊപ്പമെത്തി ബാക്കി അമ്പതിനായിരം രൂപ നല്‍കി.തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി  മൂന്ന് മണിയോടെ പ്രതികളുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തി. വൈകിട്ടോടെ പ്രതികളെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

തുടർന്ന് ഇരുവരെയും ജില്ലാ കളക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Previous Post Next Post