മരിച്ചുകഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല -എം.എം. മണി; വിമർശനം പി.ടി. തോമസിനെതിരേ


കുമളി :കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും എം.എൽ.എ.യുമായിരുന്ന പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി.ടി. തോമസെന്ന് സി.പി.എം. ജില്ലാസമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവേ മണി പറഞ്ഞു.

മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ പേരിൽ ഇടുക്കിയെയും ദ്രോഹിച്ചു. അങ്ങനെയുള്ളയാൾ മരിച്ചുകഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. മരിക്കുമ്പോൾ ആരും ഖേദം പ്രകടിപ്പിക്കും. അത് സാമാന്യമര്യാദ മാത്രമാണ്. മരിച്ചുകിടന്നാലും പറയാനുള്ളത് ആരോടും പറയും. പൊതുപ്രവർത്തകനാകുമ്പോൾ ജീവിച്ചിരിക്കുമ്പോൾ ചെയ്ത ദ്രോഹം മരിച്ചാലും അനിവാര്യമായും ചർച്ചചെയ്യും. എറണാകുളത്ത് സൈമൺ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പി.ടി. തോമസിന് പങ്കുണ്ട്.

ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസുമെല്ലാം ചേർന്നാണ് തനിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കിയതെന്നും എം.എം. മണി പറഞ്ഞു.
Previous Post Next Post