തൃശൂര്‍: മലക്കപ്പാറ ഗവ.യു പി സ്‌കൂളില്‍ കാട്ടാനയിറങ്ങി വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി. സ്‌കൂളിലെ അലമാരകളും സ്‌റ്റോര്‍ റൂമും തകര്‍ത്തു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ഏതാനും ദിവസം മുമ്പ് അതിർത്തി ഗ്രാമത്തിൽ വനംവകുപ്പിന്റെ പുതിയ ചെക്ക് പോസ്റ്റ് നിർമിക്കുന്ന ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങി നിർമാണത്തൊഴിലാളികൾ താമസിച്ച ഷെഡ്ഡും വെള്ളം സൂക്ഷിച്ചിരുന്ന ടാങ്കും തകർക്കാൻ ശ്രമിച്ചിരുന്നു. ആനയുടെ കുത്തേറ്റ ടാങ്കിന് ദ്വാരംവീണു.
തൊഴിലാളികൾ ബഹളംവെച്ച് പടക്കം പൊട്ടിച്ചപ്പോൾ ആനകൾ കാട്ടിലേക്ക് കയറിപ്പോയി. വേനൽ കടുത്തുതുടങ്ങിയപ്പോൾ ആനകൾ പതിവായി ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്നത് മലക്കപ്പാറ മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്.