അനധികൃത മണല്‍ ഖനനം:സീറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പടക്കം അഞ്ച് പുരോഹിതര്‍ അറസ്റ്റിൽ





ചെന്നൈ: അനധികൃത മണല്‍ ഖനന കേസിൽ സീറോ മലങ്കര കത്തോലിക്ക സഭ ബിഷപ്പടക്കം അഞ്ച് പുരോഹിതര്‍ അറസ്റ്റിൽ.ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ് ആണ് തമിഴ്‌നാട്ടില്‍ വച്ച്‌ അറസ്റ്റിലായത്. 

വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും ബിഷപ്പിനൊപ്പം അറസ്റ്റിലായിട്ടുണ്ട്.

തിരുനെല്‍വേലി അംബ സമുദ്രത്തിനടുത്ത് സൗത്ത് കല്ലടൈകുറിച്ചി പൊട്ടല്‍ എന്ന സ്ഥലത്ത് ചെക്ക് ഡാമിനടുത്തായി ഏതാണ്ട് 300 ഏക്കര്‍ സ്ഥലമുണ്ട്. സഭയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഈ ഭൂമി കോട്ടയത്തുള്ള ജോര്‍ജ് മാനുവലിന് കൃഷി നടത്താനായി സഭ പാട്ടത്തിന് നല്‍കിയിരുന്നു. ഈ സ്ഥലത്ത് കരമണല്‍ യൂണിറ്റും ഒപ്പം ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു.

ഇതിന് സമീപത്തുള്ള താമിരബരണി നദിയോട് ചേര്‍ന്നുള്ള വിശാലമായ മണ്ണല്‍ത്തിട്ടയില്‍ നിന്ന് വലിയ തോതില്‍ മണല്‍ ഖനനം നടന്നതായി കണ്ടെത്തി. 27,774 ക്യുബിക് മീറ്റര്‍ മണല്‍ ഇവിടെ നിന്ന് ഖനനം ചെയ്തതായി കണ്ടെത്തി. വളരെ ആഴത്തില്‍ കുഴികളെടുത്താണ് ഇവിടെ നിന്ന് മണല്‍ കടത്തിയത് എന്നും അന്വേഷണത്തില്‍ വ്യക്തമായി.

നാട്ടുകാരാണ് ഇതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചത്. പിന്നാലെ സബ് കലക്ടര്‍ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വലിയ തോതില്‍ പ്രകൃതി ചൂഷണം നടന്നതായി കണ്ടെത്തി. സ്ഥലത്തിന്റെ ഉടമകള്‍ക്ക് 9.57 കോടിയുടെ അടുത്ത് പിഴയും ചുമത്തി. എന്നാല്‍ പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല.

നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയുടെ മധുര ബഞ്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

ഈ അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പ് അടക്കമുള്ള കുറ്റാരോപിതരെ ക്രൈംബ്രാഞ്ച് ഇന്നലെ വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിന് ഇവര്‍ ഹാജരായതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് ചെയ്ത ഇവരെ നങ്കുനേരി ജയിലിലേക്ക് അയച്ചു.

അറസ്റ്റിന് പിന്നാലെ നെഞ്ചു വേദന അനുഭവപ്പെട്ട ബിഷപ്പിനേയും വികാരി ജനറലിനേയും ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇരുവരേയും പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം അനധികൃത മണൽ ഖനനവുമായി ബന്ധമില്ലെന്ന സീറോ മലങ്കര കത്തോലിക്ക സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു. വസ്തു ഉടമകൾ എന്നനിലയിലാണ് കേസ് വന്നിരിക്കുന്നത്
Previous Post Next Post