കൊളംബോ: ശ്രീലങ്കയിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച് സർക്കാർ. ഇന്ന് വൈകിട്ട് ആറ് മണിമുതൽ തിങ്കളാഴ്ച വൈകിട്ട് വരെ നീളുന്ന കർഫ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് നടപടി.
രാജ്യത്ത് നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കർഫ്യൂ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായിരുന്നു. കൊളംബോയിലടക്കം പ്രക്ഷോഭം ശക്തമായതിനെത്തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തിൽ എത്തിച്ചത്. വിദേശ നാണ്യം ഇല്ലാതായതോടെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഒന്നും ആവശ്യത്തിനു ലഭ്യമാക്കാനാവുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്.