വൈദ്യുതിഭവന്‍ വളയല്‍ നിരോധിച്ച് ഉത്തരവ്; സമരം ചെയ്യുന്നത് മാനേജര്‍മാര്‍; സിഐടിയുവുമായി കൊമ്പുകോര്‍ക്കാന്‍ ബി അശോക്




തിരുവനന്തപുരം: നാളെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്താനിരുന്ന വൈദ്യുതിഭവന്‍ വളയല്‍ നിരോധിച്ച് ഉത്തരവ്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകാണ് ഉത്തരവിറക്കിയത്. നാളെ സമരത്തില്‍ പങ്കെടുക്കുന്നവര്‍ ഏപ്രില്‍ 5 മുതല്‍ ഡ്യൂട്ടി ചെയ്യാത്തതായി കണക്കാക്കും. ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു

ആര് വൈദ്യുതിഭവന്‍ വളഞ്ഞാലും ചെയര്‍മാനോ കെഎസ്ഇബിയോ വളയില്ലെന്ന് ബി അശോക്് പറഞ്ഞു. സമരം ചെയ്യുന്നവര്‍ തൊഴിലാളികളല്ലെന്നും മാനേജര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം അയ്യായിരം മുതല്‍ പതിനായിരം രൂപവരെ ശമ്പളം വാങ്ങുന്നവരാണ്. ഇത് ശരിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അശോക് പറഞ്ഞു.

അതേസമയം കെഎസ്ഇബിയിലെ സമരം പരിഹരിക്കാന്‍ ഇടത് യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെ പ്രശ്‌നം കഴിഞ്ഞു. അത് വിട്ടുവീഴ്ചയാണ്. ഇനിയുള്ള പ്രശ്‌നങ്ങള്‍ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിയന്‍ നേതാവിന്റെ സസ്‌പെന്‍ഷനായിരുന്നു സമരത്തിന്റെ ആധാരം.

അതേസമയം, കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോകിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ പിന്‍വലിക്കുക, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനൊപ്പം നേതാക്കളെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഫിസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ഇന്ന് പുനരാരംഭിച്ചു.

Previous Post Next Post