കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് പോയി; പ്രിയപ്പെട്ട ബസില്‍ മുഖം പൊത്തിക്കരഞ്ഞ് ഡ്രൈവര്‍ പൊന്നുംകുട്ടന്‍







ചങ്ങനാശ്ശേരി: വാഹനങ്ങളോട് ചിലര്‍ക്ക് വല്ലാത്ത അടുപ്പമാണ്. പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതും. ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുകയാണ്.

കേരള സര്‍ക്കാറിന്റെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ വൈകാരികമായി യാത്ര പറഞ്ഞത്. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍‌സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായ പൊന്നുംകുട്ടന്‍.

വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ ഇവിടെ നിന്ന് മാറ്റേണ്ടിവന്ന ബസിനെ ചാരി തേങ്ങുകയാണ് പൊന്നുംകുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു പൊന്നും കുട്ടന്റെ യാത്രയയപ്പ്.

ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തിരുന്നു.


Previous Post Next Post