മലപ്പുറത്ത് കാണാതായ പോലീസുകാരനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി



മലപ്പുറം: മലപ്പുറത്ത് കാണാതായ പൊലീസുകാരനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ പരാതി. മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പില്‍ നിന്ന് കാണാതായ മുംബഷീറിന്റെ ഭാര്യയാണ് പരാതി നല്‍കിയിരിക്കുന്നത്. 

ക്യാന്റീനിലെ കട്ടന്‍ ചായ വിതരണം നിര്‍ത്തിയതിനെ മുബഷീര്‍ ചോദ്യം ചെയ്തിരുന്നു. അത് മേലുദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ഇതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുബഷീറിന്റെ ഭാര്യ ഷാഹിന പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം കാണാതായ മുബഷീറിനെ ഇന്നലെ കോഴിക്കോട് നിന്ന് കണ്ടെത്തിയിരുന്നു.

എംഎസ്പി ബറ്റാലിയന്‍ അംഗമായ മുബഷീറിനെ അരീക്കോട്ടെ ക്യാമ്പില്‍ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്. ക്യാമ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് എം എസ് പി ബറ്റാലിയന്‍ അംഗമായ മുബഷീര്‍ കടന്നുകളഞ്ഞത്. ഒരു പൊലീസുകാരന്റെ നിസഹായത എന്ന പേരിലുള്ള കത്തില്‍ ക്യാമ്പിലെ അസി. കമാന്‍ഡര്‍ അജിത്കുമാറിനെതിരെയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥരുടെ പീഡനം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. നീതി കിട്ടില്ലെന്ന് ഉറപ്പായതോടെ നിസഹായനായി സങ്കടവും പരിഭവവുമില്ലാതെ പോകുകയാണ് ഞാനെന്നും കത്തിലുണ്ട്. ഞാനോടെ തീരണം ഇതെല്ലാമെന്നും ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും മുബഷീര്‍ കത്തില്‍ വ്യക്തമാക്കുന്നു. കോഴിക്കോട് വടകര സ്വദേശിയാണ് മുബഷീര്‍. കഴിഞ്ഞ നാലര വര്‍ഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്.


Previous Post Next Post