കാരുണ്യയില്‍ ആനുകൂല്യത്തിന് പുതിയ നിബന്ധന: രോഗി നേരിട്ട് ആശുപത്രിയിലെത്തി വിരലടയാളം പതിപ്പിക്കണം









തിരുവനന്തപുരം :  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. 

അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. ഇൻഷുറൻസിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം.

കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ ആശുപത്രികളിൽ രോഗികൾ നേരിടുന ഒരു ദുരന്തമാണിത്. നേരത്തെ രോഗിയുടെ ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്

ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി ഇൻഷുറൻസിനായി ഹെൽത്ത് കാർഡ് പതിപ്പിക്കണം എന്നാണ് ചട്ടം. വളരെ അകലെയുള്ള വാർഡുകളിൽ നിന് രോഗികളെയും കൊണ്ടുവന്ന് കൗണ്ടറിൽ എങ്ങനെ ക്യൂ നിൽക്കുമെന്നാണ് ചോദ്യം. തീരെ അവശനിലയിലുള്ള രോഗികൾ, ആശുപതി സൂപ്രണ്ടിന്‍റെ സത്യവാങ്മൂലം എഴുതി വാങ്ങിയാൽ മതിയെന്ന് അധികൃതർ പറയുന്നുണ്ട്. പക്ഷെ മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇതെത്രമാത്രം പ്രായോഗികമെന്ന ചോദ്യവും ഉയരുന്നു.



Previous Post Next Post