തിരുവനന്തപുരം: പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല യുഡിഎഫ് എതിർത്തത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെ പ്രതിപക്ഷം ധൂർത്തെന്ന് വിളിക്കരുതെന്ന് വ്യവസായി എം.എ യൂസഫലി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് പ്രതിപക്ഷം എതിർത്തത്. ലോക കേരള സഭ ബഹിഷ്‌കരണം കൂട്ടായ തീരുമാനമാണെന്നും സതീശൻ വ്യക്തമാക്കി.കോൺഗ്രസിന്‍റെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല തങ്ങളുടെ മനസെന്നും വി ഡി സതീശൻ പറഞ്ഞു. ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല. തന്നെ കൊല്ലും വഴി നടത്തില്ല എന്നൊക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം.പരസ്യമായി വധഭീഷണി മുഴക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തവര്‍ക്കെതിരെ കേസ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. ആഭ്യന്തര മന്ത്രി കളളക്കേസ് കൊടുക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
ലോക കേരള സഭയിൽ ഭക്ഷണം നൽകുന്നതിനെ ധൂർത്തെന്ന് വിളിക്കരുതെന്ന് വ്യവസായി എം.എ യൂസഫലി നേരത്തെ വിമർശിച്ചിരുന്നു. ലോക കേരള സഭയിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെയു യൂസഫലി വിമർശിച്ചു. സ്വന്തം ചെലവിൽ ടിക്കറ്റെടുത്താണ് പ്രവാസികൾ എത്തിയത്. താമസ സൌകര്യം നൽകിയതാണോ ധൂർത്തെന്നും യൂസഫലി ചോദിച്ചു. നേതാക്കൾ വിദേശത്തെത്തുമ്പോൾ പ്രവാസികൾ താമസവും വാഹനവും നൽകുന്നുണ്ടല്ലോ. പ്രവാസികൾ ഇവിടെ വരുമ്പോൾ ധൂർത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു.