ന്യൂയോർക്ക്: ലോകത്ത് ആദ്യമായി കാൻസർ ചികിത്സയ്ക്കുള്ള മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച രോഗികളിലാണ് പരീക്ഷണം നടത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
18 രോഗികളാണ് പൂർണമായും കാൻസർ മുക്തരായത്. ഡോസ്റ്റാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചപ്പോൾ എല്ലാ രോഗികളും കാൻസർമുക്തരായതായി റിപ്പോർട്ടിൽ പറയുന്നു. ആറ് മാസത്തിനിടെ ഓരോ മൂന്ന് മാസത്തെ ഇടവേളകളിലാണ് രോഗബാധിതർക്ക് മരുന്ന് നൽകിയത്.
കാൻസർ ചികിത്സാ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരീക്ഷണം വിജയകരമാകുന്നതെന്ന് ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് കാൻസർ സെന്ററിലെ ഡോ ലൂയിസ് എ ഡയസ് ജെ പറഞ്ഞു.
എല്ലാ രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. എൻഡോസ്കോപിയിലും എംആർഐ സ്കാനിലും കാൻസർ കണ്ടെത്താനായില്ല. മലാശയ കാൻസറിന് കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും വിധേയരായ രോഗികളിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്ത ശേഷവും തുടർ ചികിത്സയ്ക്ക് വിധേയരാകേണ്ടിവരുമെന്നാണ് കരുതിയതെന്ന് പരീക്ഷണത്തിൽ പങ്കെടുത്ത രോഗികൾ പറയുന്നു.
ഇത്തരത്തിൽ മരുന്ന് പരീക്ഷണം വിജയകരമാകുന്നത് ആദ്യമായാണെന്ന് പഠനത്തിൽ പങ്കാളിയായ കാലിഫോർണിയ സർവകലാശാലയിലെ അർബുദ രോഗ വിദഗ്ദൻ ഡോ അലൻ പി വെനോക്ക് പറയുന്നു.