സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നു; ആറുമാസത്തിനിടെ മരിച്ചത് 20 പേർ


തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധന. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച്‌ 20 പേരാണ് മരിച്ചത്. എലിപ്പനിയുടെ ലക്ഷണങ്ങളോടെ 89 പേരും ഇക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചു. പകര്‍ച്ചവ്യാധി മരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. എലിപ്പനിക്ക് പുറമെ ഡെങ്കിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തേക്കാള്‍ പകുതിയാണ് എലിപ്പനി ബാധിച്ചവരുടെ എണ്ണം.

സംസ്ഥാനത്ത് ഈ മാസ ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരിച്ചു. എന്നാൽ എലിപ്പനി ബാധിച്ച് ആറ് പേർ ഈ മാസം മരിച്ചു. ഈ മാസം എലിപ്പനിയുടെ ലക്ഷണങ്ങളോടെ മരണപ്പെട്ടത് 25 പേരാണ്. എന്നാൽ മരിക്കുന്നതിന് മുമ്പ് പരിശോധനയിലൂടെ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

വൃക്ക, ശ്വാസകോശം, കരള്‍ എന്നിവയെ പനി ഗുരുതരമായി ബാധിച്ചതിന് ശേഷമാണ് രോഗ ബാധിതരില്‍ ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. ഇതാണ് മരണസംഖ്യ കൂടാൻ ഇടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 97 പേരാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. 2020ല്‍ 48 പേരും, 2019ല്‍ 57 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

أحدث أقدم