രാജ്യത്ത് കള്ളനോട്ട് പെരുകുന്നു; 500 രൂപയുടെ കള്ളനോട്ട് കേസുകളിൽ ഇരട്ടി വർധന; ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പശ്ചിമ ബം​ഗാളിൽ





ന്യൂഡൽഹി : രാജ്യത്ത് കള്ളനോട്ട് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 500 രൂപ നോട്ടുകളുടെ കള്ളനോട്ട് കേസുകളില്‍ ഇരട്ട വര്‍ധനയാണുണ്ടായിരിക്കുന്നത്. 

2000 രൂപയുടെ കള്ളനോട്ടുകളും വ്യാപകമായി ഇറങ്ങുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് ശിക്ഷയുണ്ടാകുന്നതെന്ന ശ്രദ്ധേയമായ വിവരവും പുറത്തുവരുന്നുണ്ട്. 

ആര്‍ബിഐ, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവയില്‍ നിന്നുള്ള കണക്കുകളെ അവലംബിച്ച് ദേശിയ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 80,000നടുത്ത് കേസുകളാണ് 500രൂപയുടെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.

പശ്ചിമബംഗാളിലാണ് ഏറ്റവുമധികം കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശും അസമും തൊട്ടുപിന്നില്‍ തന്നെയുണ്ട്. കള്ളനോട്ട് കേസുകളില്‍ പകുതിയില്‍ത്താഴെ കേസുകള്‍ക്ക് മാത്രമേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ. 75 ശതമാനം കേസുകളുടെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. 90 ശതമാനത്തിലധികം കേസുകളാണ് കോടതിയില്‍ കെട്ടിക്കിടക്കുന്നത്. ശിക്ഷാവിധി നടപ്പിലായ കേസുകള്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ്.
Previous Post Next Post