ബിജെപിയ്ക്ക് 'അഗ്നി'പരീക്ഷ; കേന്ദ്രം പിന്നോട്ടില്ല; വൻ പ്രതിഷേധത്തിനിടയിലും അഗ്നിപഥ് നടപ്പായേക്കും


ന്യൂ ഡൽഹി: സൈനികമേഖലയിൽ വൻമാറ്റത്തിന് വഴിയൊരുക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തുകയാണ്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. അഗ്നിപഥ് പദ്ധതിയ്ക്ക് ആവശ്യമായ വിജ്ഞാപനം കരസേന ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.കർഷകസമരത്തിനു ശേഷം ഇതാദ്യമായാണ് ഒരു കേന്ദ്രസർക്കാർ പദ്ധതി ദേശീയതലത്തിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തുന്നത്. പല സംസ്ഥാനങ്ങളിലും സൈനികജോലി കാത്തിരുന്ന യുവാക്കൾ റോഡുകൾ തടയുകയും ട്രെയിനുകൾക്ക് തീയിടുകയും ചെയ്തു. നാലു വർഷം മാത്രമായി സൈനികജോലിയുടെ കാലാവധി ചുരുക്കുകയും പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നത് തങ്ങളുടെ തൊഴിൽസ്വപ്നങ്ങൾ ഊതിക്കെടുത്തുമെന്ന് പ്രതിഷേധക്കാർ ഭയപ്പെടുന്നു. ബിഹാറിൽ ആരംഭിച്ച പ്രതിഷേധം ഉത്തർ പ്രദേശിലേയ്ക്കും ഹരിയാനയിലേയ്ക്കും പഞ്ചാബിലേയ്ക്കും പടർന്നിട്ടുണ്ട്.വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കുന്ന പദ്ധതിയാണെന്നും പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്തിയത് ഇതിനു തെളിവാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. പദ്ധതി യുവാക്കൾ തള്ളിക്കളഞ്ഞെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. പ്രതിഷേധക്കാർക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.പ്രതിഷേധം തണുപ്പിക്കാനായി അഗ്നിപഥ് പദ്ധതിയുടെ പ്രായപരിധി കേന്ദ്രസ‍ക്കാ‍ 23 വയസായി ഉയ‍ര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. 17.5 വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുവാക്കളെ സൈന്യത്തിലെടുക്കുകയും തുട‍ര്‍ന്ന് ഇവരിൽ 75 ശതമാനം പേരെയും വിരമിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിലൂടെ പെൻഷനും ശമ്പളത്തിനുമുള്ള വലിയൊരു തുക ലാഭിക്കാനാകുമെന്ന് കേന്ദ്രം കരുതുന്നു. പകരം അഗ്നിവീര്‍മാര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജോലികളിൽ മുൻഗണനയാണ് വാഗ്ദാനം.ആറു മാസത്തെ പരിശീലനത്തിനും മൂന്നര വര്‍ഷത്തെ ജോലിയ്ക്കും ശേഷം പുറത്തിറങ്ങുന്ന അഗ്നിവീര്‍മാരുടെ തൊഴിൽ സുരക്ഷയാണ് പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നത്. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

Previous Post Next Post