പ്രവാചക നിന്ദ; പ്രതിഷേധവുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍


മസ്‌ക്കറ്റ്/ദുബായ്/ബഹ്‌റൈന്‍: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പ്രസ്താവനകള്‍ക്കെതിരേ ഗള്‍ഫ് മേഖലയില്‍ പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം ഖത്തര്‍, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങള്‍ പ്രസ്താവനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതിനു പിന്നാലെ, ഒമാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നിവയും പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ങിനെയാണ് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ഹാര്‍ത്തി പ്രതിഷേധമറിയിച്ചത്. പ്രവാചകനും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ബിജെപി വക്താവ് നടത്തിയ വിദ്വേഷ പരാമര്‍ശത്തെ ഒമാന്‍ അപലപിക്കുന്നതായി ശെയ്ഖ് ഖലീഫ ഇന്ത്യന്‍ സ്ഥാനപതിയെ അറിയിച്ചതായി ഒമാന്‍ വാര്‍ത്താ ഏജന്‍സിയായ ഒഎന്‍എ അറിയിച്ചു. ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ധാര്‍മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കു വിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും തിരസ്‌ക്കരിക്കപ്പെടമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയെന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തമാണ്. വ്യത്യസ്ത മതവിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ഏത് പ്രവര്‍ത്തനങ്ങളും തടയാന്‍ നടപടികളുണ്ടാകണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം, മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധയും വിദ്വേഷവും സൃഷ്ടിക്കുന്ന ഇത്തരം നടപടികള്‍ എല്ലാവരും തള്ളിപ്പറയണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എല്ലാ മത വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ആചാര്യന്‍മാരെയും ബഹുമാനിക്കുകയെന്നത് വളരെ പ്രധാനമാണ്. മതങ്ങള്‍ക്കും സംസ്‌ക്കാരങ്ങള്‍ക്കും ഇടയില്‍ സഹിഷ്ണുതയുടെയും പരസ്പര സംവാദങ്ങളുടെയും അന്തരീക്ഷമാണ് നിലനില്‍ക്കേണ്ടത്. ഇത്തരം തീവ്ര നിലപാടുകള്‍ സമൂഹത്തില്‍ കൂടുതല്‍ വെറുപ്പും സംഘര്‍ഷവും സൃഷ്ടിക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്നും മന്ത്രാലയം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിവാദ പരമാര്‍ശങ്ങള്‍ക്കെതിരേ ഖത്തറും കുവൈറ്റും സൗദിയും ശക്തമായ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശെയ്ഖ് അഹ്മദ് അല്‍ഖലീലിയും വിവാദ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വിവിധ അറബ്, മുസ്ലിം രാഷ്ട്ര കൂട്ടായ്മകളും പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Previous Post Next Post