കടത്തിയ കാറും കടത്തിയവരും കസ്റ്റഡിയിൽ, വലയിലാക്കിയത് അതിസാഹസികമായി


പത്തനംതിട്ട : പണയമെടുത്ത വാഹനം മറിച്ചു വിൽക്കുന്ന സംഘത്തിനൊപ്പം കടത്തിയ കാർ കീഴ്‌വായ്‌പ്പൂർ പോലീസ് വിദഗ്ദ്ധമായ നീക്കത്തിലൂടെ കണ്ടെടുത്തു. സമാനമായ തട്ടിപ്പുകസിൽ കോയിപ്രം പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതികളെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ നിന്ന് ഏപ്രിൽ 22 ന് കടത്തിയ കെ എൽ 38 G 7532- ാം നമ്പർ വോക്സ് വാഗൺ വെന്‍റോ ഇനത്തിൽപ്പെട്ട കാർ മൂവാറ്റുപുഴയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെടുത്തത്. നാല് ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത കീഴ്‌വായ്‌പ്പൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള കാർ നിശ്ചിത ദിവസത്തിനുശേഷവും തിരികെ നൽകാതെ രണ്ടാം പ്രതിക്ക് മറിച്ച് കൊടുക്കുകയായിരുന്നു. ഈ മാസം രണ്ടിന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിഞ്ഞ കോയിപ്രം പോലീസ് ഈ കേസിലെ പ്രതികളെ എറണാകുളത്തു നിന്നും പിടികൂടുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചുവരികയുമായിരുന്നു. പ്രതികളായ കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ കെ രവിയുടെ മകൻ സുജിത് (32) എന്നിവരാണ് പിടിയിലായത്. മാർച്ച് നാലിന് കോയിപ്രം പുറമറ്റം സ്വദേശിയുടെ വാഗൺ ആർ കാർ, കോയമ്പത്തൂരിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങാനെന്നു പറഞ്ഞ് വാടകയ്‌ക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു. തുടർന്നാണ് മല്ലപ്പള്ളിയിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയ കീഴ്‌വായ്‌പ്പൂർ പോലീസ്, ഇന്നലെ രാതി മൂവാറ്റുപുഴയിൽ നിന്നും വാഹനം സാഹസികമായ നീക്കത്തിലൂടെ പിടിച്ചെടുക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കീഴ്‌വായ്‌പ്പൂർ പോലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മൂന്ന് ദിവസത്തേക്ക് കീഴ്‌വായ്‌പ്പൂർ പോലീസിന് ഇവരെ വിട്ടുകിട്ടിയിട്ടുണ്ട്.

أحدث أقدم