തിരുവനന്തപുരം: സിപിഎമ്മിന്റെ കൊടി കത്തിച്ചതിന് പകരം പ്രവർത്തകനെ കൊണ്ട് തിരികെ മറ്റൊരു കൊടിവപ്പിച്ച് കോൺഗ്രസ് നേതാക്കൾ. വർക്കല നാവായിക്കുളത്താണ് സംഘർഷം ഒഴിവാക്കാൻ നേതാക്കളുടെ ഇടപെടൽ. ഇന്നലെ രാത്രി കോൺഗ്രസ് നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ഒരു പ്രവർത്തകൻ സിപിഎം കൊടി കത്തിച്ചത്. തുടർന്ന് നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് എം. എം താഹ, മണ്ഡലം പ്രസിഡന്റ് കുടവൂർ നിസാം എന്നിവർ സിപിഎമ്മുകാരുമായി ചർച്ച നടത്തി അവരിൽ നിന്ന് മറ്റൊരു കൊടി വാങ്ങി പ്രവർത്തകനെ കൊണ്ട് പോസ്റ്റിൽ കെട്ടിക്കുകയായിരുന്നു. എന്നാൽ കൊടി തിരികെ കെട്ടിച്ചതിൽ കോൺഗ്രസിൽ തന്നെ അമർഷം പുകയുകയാണ്.
അതിനിടെ, യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ സിപിഎമ്മിന്റെ കൊടി വീണ്ടും നശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎമ്മിന്റ കൊടി നശിപ്പിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘർഷമുണ്ടായത്. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കെ.എസ്.വൈശാഖ്, .ജെ.അരുൺ എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 8.30ന് നാവായിക്കുളം തലവിളമുക്കിലാണു സംഭവം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പോലീസ് സ്ഥലത്തെത്തി ഭീകരാന്തരീക്ഷം ശാന്തമാക്കി.
യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രകടനം തലവിളമുക്കിൽ സമാപിക്കുമ്പോൾ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇടിച്ചു കയറി സംഘർഷം ഉണ്ടാക്കിയതായി കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോൺഗ്രസുകാർ സിപിഎമ്മിന്റെ പതാകയും കൊടികളും നശിപ്പിക്കുകയും ആക്രമണം അഴിച്ചു വിടുകയും ചെയ്‌തെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വാക്കു തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.