പത്തനംതിട്ട : സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനത്തിൽ പരിഹാരമില്ലാതെ വിഭാഗീയത.നൂറോളം സിപിഐ പ്രവർത്തകർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. സിപിഐയുടെ പ്രക്കാനത്ത് നടന്നുവന്ന പത്തനംതിട്ട മണ്ഡലം കൺവെൻഷനിൽ പ്രവർത്തകർ തമ്മിൽ അസഭ്യവർഷവും വാക്കേറ്റവുമുണ്ടായി. കഴിഞ്ഞ ഏപ്രിൽ മാസം ഒന്നിന് നടന്ന ഇലന്തൂർ ലോക്കൽ സമ്മേളനത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് നേതൃത്വം ഇടപെട്ട് സമവായം എന്ന നിലയിൽ ഇരുവിഭാഗത്തിലും ഉൾപെടാത്ത താരതമ്യേന പുതുമുഖമായ വനിത നേതാവിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയി തിരഞ്ഞെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്നു വന്ന പത്തനംതിട്ട മണ്ഡലം കൺവെൻഷനിൽ ജില്ലാ സെക്രട്ടറി എ പി ജയൻ ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ഇരു വിഭാഗവും തമ്മിൽ രൂക്ഷമായ വാഗ്വാദം ഉണ്ടായി.
ഡിസംബർ മാസത്തിൽ സിപിഐ ഇലന്തൂർ ലോക്കൽ സെക്രട്ടറി ആയിരുന്ന സുധി എസ് രാജിനെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന അനിൽ മാത്യു ജാതി പറഞ്ഞ് അധിക്ഷേപിച്ചത് ഓഡിയോ ക്ലിപ്പ് സഹിതം മേൽഘടകത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാത്തതാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് കാരണമായത്. ഇതു കൂടാതെ ഒരു ജില്ലാ കമ്മറ്റി അംഗത്തിനും പഞ്ചായത്ത് അംഗത്തിനുമെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവും ഉയരുന്നുണ്ട്. ആരോപണ വിധേയനായ മുൻ ഇലന്തൂർ അസിസ്റ്റന്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി, ജില്ലാ സെക്രട്ടറിയുടെയും വനിതകൾ അടക്കമുള്ള പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന പൊതു ചർച്ചക്കിടെ എഐഎസ്എഫ് ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറിയെ അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്തെന്നാരോപിച്ചുള്ള തർക്കത്തെ തുടർന്നാണ് മറ്റൊരു വിഭാഗം സിപിഐയിൽ നിന്ന് രാജിവയ്ക്കാൻ ഒരുങ്ങുന്നത്.
വാഗ്വാദങ്ങൾക്കിടയിലും മണ്ഡലം ഭാരവാഹികളെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. അടുത്ത കാലത്തായി പത്തനംതിട്ട മണ്ഡലത്തിലും ജില്ലയുടെ പല ഭാഗങ്ങളിലും മറ്റ് പാർട്ടികളിൽ നിന്നും സി പി ഐയിലേക്ക് നിരവധി പ്രവർത്തകർ കടന്ന് വരുന്ന സാഹചര്യത്തിൽ പാർട്ടിക്ക് ഏറെ അടിത്തറയുള്ള ഇലന്തൂരിൽ ഉണ്ടാകുന്ന വിഭാഗീയത നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. തർക്കങ്ങൾ പരിഹരിക്കാൻ അടുത്ത ദിവസം തന്നെ നേതാക്കൾ കൂടിയാലോചന നടത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.