അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു




കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പത്തു ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികള്‍ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. 

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയില്‍ വാദം നടത്താന്‍ പ്രോസിക്യൂട്ടര്‍ രാജേന്ദ്രന് കഴിയുന്നില്ലെന്ന ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാര്‍ക്കാട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച അഭിഭാഷകനെ മാറ്റാന്‍ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കില്‍ പരാതിക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.


أحدث أقدم