രാഹുലിന്‍റെ ഓഫീസ് ആക്രമണം: ക്ഷമിച്ച് നിൽക്കാൻ കഴിയില്ല, പ്രവർത്തകർ തിരിച്ചടിച്ചാൽ തടയാനാകില്ലെന്ന് കെ മുരളീധരന്‍


തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എന്തെങ്കിലും ചെയ്താൽ തടയാനാകില്ലെന്ന് കെ മുരളീധരൻ എംപി. എല്ലാം അടിച്ച് തകർത്തിട്ട് പിന്നെ ഇടപെട്ടിട്ട് എന്താണ് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ കൂടുതൽ ഒന്നും ഇനി ക്ഷമിച്ച് ഇരിക്കാൻ കഴിയുകയില്ല. ഇനി ഞങ്ങളുടെ പ്രവർത്തകർ എന്ത് അക്രമം ചെയ്താലും ഞങ്ങൾക്ക് അവരെ തടയാൻ പറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. സി പി എം സംസ്ഥാന നേതൃത്വം അറിഞ്ഞാണ് എസ്എഫ്ഐ എംപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് അടക്കം യുഡിഎഫ് ആലോചിക്കുമെന്നും മുളീധരൻ പറഞ്ഞിരുന്നു. ഇന്ദിര ഭവൻ അക്രമത്തിനു പിന്നാലെ ആണ് എംപി ഓഫീസ് അക്രമം നടന്നത്. ഇനി കോൺഗ്രസ് പ്രവർത്തകര്‍ എന്തെങ്കിലും ചെയ്താൽ നേതൃത്വത്തിന് അത് തടയാൻ കഴിയില്ല. ഇതിനെ പാര്‍ട്ടി നിയമ പരമായി സംരക്ഷിക്കും. അത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സിപിഎം ആയിരിക്കുമെന്ന് വടകര എംപി കെ മുരളീധരൻ പറഞ്ഞു.


സി പി എമ്മിന്‍റെ സംസ്ഥാന നേതൃത്വം അറിയാതെ ഇത്തരത്തിലൊരു അക്രമം നടക്കില്ല. രാഹുൽ ഗാന്ധിയെ തകർക്കാനുള്ള മോദിയുടെയും ബിജെപിയുടെയും അജണ്ടക്കുള്ള സി പി എമ്മിന്‍റെ പിന്തുണയാണ് എസ്എഫ്ഐയുടെ അക്രമെന്ന് കഴിഞ്ഞദിവസവും കെ മുരളീധരൻ പറഞ്ഞിരുന്നു.
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്തവർ വയനാട്ടിൽ ഗാന്ധിജിയുടെ ചിത്രം എറിഞ്ഞു തകർത്തിരിക്കുകയാണ്. ബിജെപി സിപിഎം രഹസ്യധാരണ പകൽപോലെ വ്യക്തമാവുകയാണ്. ഇ ഡിയും കേന്ദ്ര ഏജൻസികളും രാഹുൽ ഗാന്ധിയെ വേട്ടയാടുമ്പോൾ അതേ അജണ്ട സി പി എം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നു. മതേതര കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. ഇത് രാജ്യം പൊറുക്കില്ല. അതി ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയരണമെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
Previous Post Next Post