പ്രവാസികളെ ഞെട്ടിച്ച് റിപ്പോർട്ട്; യുഎഇയില്‍ വാഹനാപകടത്തിൽ പെടുന്നവരില്‍ പകുതിയിലേറെയും ഇന്ത്യക്കാർ


ദുബായ്: യുഎഇയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ ഏറെയും യുവാക്കളാണെന്ന് പഠനം. മുപ്പതിനും നാല്‍പ്പതിനും ഇടക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തില്‍പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍ അകപ്പെടുന്നവരില്‍ പകുതിയിലേറെ പേരും ഇന്ത്യക്കാരാണെന്നും റോഡ് സെയ്ഫ്റ്റി യുഎഇയും വാഹന ഇന്‍ഷൂറന്‍സ് കമ്പനിയായ ടോക്യോമറൈനും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലുണ്ട്.

റോഡ് സുരക്ഷാ ബോധവത്കരണ ഏജന്‍സിയായ റോഡ് സെയ്ഫ്റ്റി യുഎഇയും വാഹന ഇന്‍ഷൂറന്‍സ് കമ്പനിയായ ടോക്യോമറൈനും സംയുക്തമായി നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളില്‍ പെടുന്നവരില്‍ പകുതിയിലേറെ പേരും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വേനല്‍കാലത്തുണ്ടായ 2500 വാഹനാപകട ഇന്‍ഷൂറന്‍സ് കേസുകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 2021 ജൂലൈ, സപ്തംബര്‍ മാസങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ ക്ലെയിമുകളുമായി ബന്ധപ്പെട്ട കേസുകളാണ് പരിശോധിച്ചത്.

വാഹനാപകടങ്ങില്‍ അകപ്പെടുന്നവരില്‍ 51 ശതമാനം പേരും ഇന്ത്യക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ യുഎഇ സ്വദേശികളാണ് വാഹനാപകടങ്ങളില്‍ അപകടപ്പെടുന്നവരില്‍ കൂടുതലും,19 ശതമാനം പേര്‍. ഈജിപ്ത്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആറു ശതമാനം വീതം അപകടങ്ങളില്‍ ഇരകളാകുന്നുണ്ട്. ഫിലിപ്പീന്‍സുകാര്‍ നാല് ശതമാനവും മറ്റ് രാജ്യക്കാര്‍ 15 ശതമാനവും വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് വാഹന അപകടങ്ങളില്‍ പെടുന്നവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 12 ശതമാനം പേര്‍ 30 വയസില്‍ താഴെയുള്ളവരാണ്. 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ 50 ശതമാനം വരും. 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ് അപകടത്തില്‍ പെടുന്നവരില്‍ 26 ശതമാനം പേരും. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 12 ശതമാനം മാത്രമേ വാഹനാപകടത്തില്‍ ഇരയാവുന്നുള്ളൂ എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പകുതി പേരും മറ്റു വാഹനങ്ങളുടെ പിഴവ് മൂലമാണ് അപകടങ്ങളില്‍ പെടുന്നതെന്നും കേസുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.

ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നതെന്നും 2500 അപകട കേസുകള്‍ പരിശോധിച്ചപ്പോള്‍ ബോധ്യമായതായി റോഡ് സേഫ്റ്റി യുഎഇ സ്ഥാപകന്‍ തോമസ് എഡല്‍മാന്‍ പറഞ്ഞു. ഇതില്‍ ഉച്ചക്ക് 12 മുതല്‍ രണ്ട് വരെയും വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയുമാണ് വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. ഈ സമയങ്ങളില്‍ റോഡിന് ചൂട് കൂടുന്നത് വാഹനങ്ങളുടെ ടയറുകളെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഈ സമയത്ത് യാത്രക്കാര്‍ക്കുണ്ടാവുന്ന നിര്‍ജ്ജലീകരണവും അപകടത്തിന് പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഉപയോഗിക്കുന്നതിനായുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ബാഗില്‍ മാത്രമേ സൂക്ഷിക്കാവൂ. റോഡിലെ ടയര്‍ അവശിഷ്ടങ്ങള്‍ പോലുള്ളവയുടെ കാര്യത്തില്‍ ജാഗ്രത വേണം. വാഹനത്തില്‍ ആവശ്യത്തിന് കുടിവെള്ളമുണ്ടെന്ന് ഉറപ്പുവരുത്തണം. ഉച്ചവെയിലില്‍ കണ്ണില്‍ നേരിട്ട് വെയില്‍ അടിക്കുന്നത് ഒഴിവാക്കാന്‍ നല്ല സണ്‍ഗ്ലാസ്സുകള്‍ ധരിക്കണം. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഒരിക്കലും കുട്ടികളെ മാത്രമാക്കി പോവരുത്.

ചൂട് കാലത്ത് സ്‌പ്രേകള്‍, സിഗരറ്റ് ലൈറ്ററുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വാഹനത്തില്‍ വച്ച് പോവരുത്. എസി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ കൂളന്റ്, ഓയില്‍, വാഷര്‍ ഫ്‌ളൂയിഡ് എന്നിവ ഉണ്ടെന്ന് യാത്രയ്ക്ക് മുമ്പ് പരിശോധിക്കണം.

വാഹനത്തില്‍ എവിടെയും ലീക്കേജ് ഇല്ലെന്ന് ഉറപ്പുവരുത്തണം. പഴയ ബാറ്ററി അപകടം വരുത്തിവയ്ക്കുമെന്നതിനാല്‍ അക്കാര്യത്തില്‍ ജാഗ്രത വേണം.

വാഹനത്തില്‍ കുറച്ച് അധികം വെള്ളം സൂക്ഷിക്കുന്നത് യാത്രയ്ക്കിടെ ഉപകാരപ്പെടും.

أحدث أقدم