ബാക്കിയായത് ഒരു ലക്ഷം ഓണക്കിറ്റ്, ചിലയിടങ്ങളില്‍ തികഞ്ഞില്ല; കിറ്റ് വാങ്ങിയതില്‍ മുമ്പില്‍ മലപ്പുറം


തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളില്‍ ബാക്കിയായത് ഒരു ലക്ഷത്തോളം ഓണക്കിറ്റ്. 14,000 ത്തിലധികം റേഷന്‍ കടകളിലാണ് ഓണക്കിറ്റ് ബാക്കി വന്നത്. ആവശ്യക്കാര്‍ കൂടുതലായി എത്തിയ കടകളില്‍ എത്തിയ കടകളില്‍ കിറ്റ് തികഞ്ഞില്ല. കൂടുതല്‍ കടകളിലും ബാക്കി വന്നെങ്കിലും ഓണം കഴിഞ്ഞ് വിതരണം ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വിതരണ വകുപ്പ് തീരുമാനിച്ചു. തിരുവോണത്തലേന്ന് രാത്രി 8 വരെയാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റ് തികയാതെ വന്ന സ്ഥലങ്ങളില്‍ മറ്റ് കടകളിലേക്ക് റേഷന്‍ കടക്കാര്‍ തന്നെ കാര്‍ഡ് ഉടമകളെ പറഞ്ഞു വിട്ടെങ്കിലും സമയം കഴിഞ്ഞതിനാല്‍ ഓണക്കിറ്റ് ലഭിച്ചില്ല.


ഓഗസ്റ്റ് 23 നാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. 15 ദിവസം നീണ്ട വിതരണം 7 നാണ് അവസാനിപ്പിച്ചത്. അവസാന 4 ദിവസമാണ് സ്വന്തം റേഷന്‍ കടയില്‍ നിന്നല്ലാതെയും കിറ്റ് വാങ്ങാനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം അനുവദിച്ചത്.

കഴിഞ്ഞ ഓണക്കാലത്ത് 87.02 ലക്ഷത്തിലധികം കിറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ ഇപ്രാവശ്യം 1.18 ലക്ഷം കുറവാണ് വിതരണം ചെയ്തത്. കിറ്റ് പായ്ക്ക് ചെയ്യുന്ന മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള താമസവും 94 % കിറ്റുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്ന സപ്ലൈകോയുടെ അനൗദ്യോഗിക നിലപാടുമാണ് വിതരണത്തിന് തടസ്സമായത്.

കിറ്റ് വിതരണം അട്ടിമറിക്കാന്‍ ബാഹ്യശക്തികളുടെ ഗൂഢാലോചന നടന്നെന്നും അവസാന ദിവസം പ്രതിസന്ധി സൃഷ്ടിക്കാന്‍ ചില റേഷന്‍ വ്യാപാരികള്‍ ശ്രമിച്ചെന്ന് വകുപ്പ് മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകള്‍ വാങ്ങിയതില്‍ മുന്നില്‍ മലപ്പുറം ജില്ലയാണ്. 9.58 ലക്ഷം കിറ്റുകള്‍ ഈ ജില്ലയിലെ റേഷന്‍ കടകളില്‍ വിതരണം ചെയ്തതായാണ് കണക്ക്. 9.29 ലക്ഷം പേര്‍ വാങ്ങിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാംത്. ഏറ്റവും കുറവ് വയനാട് ജില്ലയാണ്. 2.17 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. സംസ്ഥാനത്താകെ 85.84 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. ക്ഷേമസ്ഥാപനങ്ങളിലേക്കായി വിതരണം ചെയ്ത ഏകദേശം 15,000 കിറ്റുകള്‍ കൂടി ചേര്‍ന്നാണിത്. റേഷന്‍ കടകള്‍ വഴി വാങ്ങിയത് 85.69 ലക്ഷം പേരാണ്.
തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്. മില്‍മ നെയ്യും ക്യാഷു കോര്‍പറേഷനിലെ കശുവണ്ടി പരിപ്പും ഇപ്രാവശ്യം ഓണക്കിറ്റില്‍ ഇടംപിടിച്ചു. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്‌പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി തുടങ്ങിയവയാണ് ഓണക്കിറ്റില്‍ ഉണ്ടായത്.
أحدث أقدم