ബെംഗളൂരു: കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിയും ബി ജെ പി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടക്കമുള്ളവർ ഉമേഷ് കട്ടിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഡോളർ കോളനിയിലെ വസതിയിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഉമേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നില്ലെന്നാണ് അധകൃതർ പറഞ്ഞത്.
1985-ൽ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെയാണ് ഉമേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഹുക്കേരി അസംബ്ലി മണ്ഡലത്തിൽനിന്ന് എട്ടുതവണ എം എൽ എ ആയിട്ടുണ്ട്. ജനതാ പാർട്ടി, ജനതാദൾ(യു), ജെ ഡി എസ് എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2008-ലാണ് ബി ജെ പിയിൽ ചേരുന്നത്.