ശമ്പളം മുടങ്ങി, ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്‍പില്‍ ഇലയില്‍ 'മണ്ണ് സദ്യ' വിളമ്പി സ്‌കൂള്‍ ജീവനക്കാരന്‍


പത്തനംതിട്ട: ഓണത്തിനും ശമ്പളം ലഭിക്കാതെ വന്നതോടെ വേറിട്ട പ്രതിഷേധവുമായി സ്‌കൂള്‍ ജീവനക്കാരനും കുടുംബവും. കഴിഞ്ഞ ഒമ്പതു മാസമായി ശമ്പളം നല്‍കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് വ്യത്യസ്ത സമരവുമായി എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ കുടുംബത്തെയും കൂട്ടി ഇറങ്ങിയത്. ഡിഇ ഓഫീസില്‍ ജീവനക്കാരുടെ ഓണാഘോഷവും ഓണസദ്യയും നടക്കുന്നതിനിടെ ഇവിടെ തയാറാക്കിയ പൂക്കളത്തിന് മുന്നില്‍ ഇലയിട്ട് അതില്‍ ചോറിനു പകരം മണ്ണ് വിളമ്പിയാണ് അങ്ങാടിക്കലെ എയിഡഡ് സ്‌കൂളിലെ ക്ലാര്‍ക്ക് വി ആര്‍ ജ്യോതികുമാറും കുടുംബവും പ്രതിഷേധിച്ചത്.

നേരത്തെ ചിലര്‍ കേസുകളില്‍ കുടുക്കിയത്തോടെ ജ്യോതികുമാറിന് തുഛമായ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടി വന്നിരുന്നു. ജീവിതം ഒരു വിധം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയില്‍ ഇപ്പോഴാണ് സ്‌കൂള്‍ അധികൃതരും സര്‍ക്കാരും ഉപദ്രവിക്കുകയാണെന്ന് ജ്യോതികുമാര്‍ പറയുന്നു. അഴിമതിക്കാരായ ബന്ധുക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തന്നെ ദ്രോഹിക്കുകയാണെന്നും ജ്യോതികുമാര്‍ പറഞ്ഞു.

ഇതു കാരണമാണ് ഒമ്പതു മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത്. മുട്ടാവുന്ന വാതിലുകള്‍ എല്ലാം മുട്ടിയെങ്കിലും അനുകൂല നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ജ്യോതികുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് ജ്യോതികുമാര്‍ ഭാര്യയെയും മകളെയും കൂട്ടി ഓണസദ്യ നടക്കുന്ന ഡിഇ ഓഫീസ് വരാന്തയില്‍ മണ്ണു സദ്യ വിളമ്പിയത്.

أحدث أقدم