കഴി‍ഞ്ഞ വര്‍ഷം മരിച്ച ഫിലിപ്പ് രാജകുമാരൻ്റെ മൃതദേഹവും പുറത്തെടുക്കും; സംസ്കാരച്ചടങ്ങുകൾക്ക് അസാധാരണ നടപടികൾ; എലിസബത്ത് രാജ്ഞി അന്ത്യവിശ്രമം കൊള്ളുക കുടുംബത്തോടൊപ്പം


ലണ്ടൻ: 96-ാം വയസിൽ എലിസബത്ത് രാജ്ഞി വിട വാങ്ങിയതോടെ ആധുനിക ബ്രിട്ടൻ്റെ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് അവസാനമാകുന്നത്. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരൻ വിട വാങ്ങി അഞ്ച് മാസങ്ങൾക്കു ശേഷമാണ് എലിസബത്ത് രാജ്ഞിയുടെ അന്ത്യവും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബ്രിട്ടീഷ് രാജകുടുംബത്തിലെ സംസ്കാരച്ചടങ്ങുകൾക്കും ഏറെ പ്രത്യേകതകളുണ്ട്. 12 ദിവസത്തെ ദുഃഖാചരണത്തിനു ശേഷം രാജ്ഞിയുടെ മൃതദേഹം സംസ്കാരിച്ചാലും ചടങ്ങുകൾ തുടരും.

രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് രാജാവായ ചാള്‍സും ഭാര്യയും ക്വീൻ കൺസോ‍ര്‍ട്ടുമായ കമീലയും ബാൽമോറലിൽ നിന്ന് ലണ്ടനിലേയ്ക്ക് ശനിയാഴ്ച തിരിച്ചെത്തും. യുകെയിൽ 12 ദിവസത്തെ ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബാംഗങ്ങൾ എല്ലാവരും ഒരു കല്ലറയിലേയ്ക്ക്

12 ദിവസത്തിനു ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുക. രാജ്ഞി മരിച്ചാൽ എന്തായിരിക്കണം നടപടികൾ എന്ന് പതിറ്റാണ്ടുകൾക്ക് മുൻപു തന്നെ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും രഹസ്യമാക്കി സൂക്ഷിച്ച വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്തു വിടും. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മുതിര്‍ന്ന മെത്രാനായ ആര്‍ച്ച്ബിഷപ്പ് ഓഫ് കാൻ്റര്‍ബറി ആയിരിക്കും സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകുക.

വെസ്റ്റ്മിൻസ്റ്റര്‍ ആബിയിൽ നടക്കുന്ന സംസ്കാരച്ചടങ്ങുകൾക്ക് ശേഷം വിൻസര്‍ കോട്ടയിലെ സെൻ്റ് ജോര്‍ജ് ചാപ്പലിൽ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. എന്നാൽ യഥാര്‍ത്ഥത്തിൽ രാജ്ഞി മാതാപിതാക്കൾക്കും ഭര്‍ത്താവായ ഫിലിപ്പ് രാജാവിനും സഹോദരിയ്ക്കൊപ്പം വിൻസര്‍ ചാപ്പലിൽ ആയിരിക്കും അന്ത്യവിശ്രമം കൊള്ളുക. ഇതിനായി കഴിഞ്ഞ വര്‍ഷം മരിച്ച ഫിലിപ്പ് രാജാവിൻ്റെ മൃതദേഹവും ഭൂഗര്‍ഭ അറയിൽ നിന്ന് പുറത്തെത്തിക്കേണ്ടതുണ്ട്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം പിന്നീട് ഒരു ദിവസമായിരിക്കും ഇത് നടക്കുക എന്നാണ് കരുതപ്പെടുന്നത്.

എലിസബത്ത് രാജ്ഞിയുടെ പിതാവായ ജോ‍ര്‍ജ് ആറാമൻ രാജാവ് 1952ലായിരുന്നു മരിച്ചത്. ഇദ്ദേഹത്തിൻ്റെ മൃതദേഹം അടങ്ങിയ ശവപ്പെട്ടി ചടങ്ങുകള്‍ക്കു ശേഷം രാജകുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഭൂഗര്‍ഭ അറയിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ 1969ൽ നിര്‍മിച്ച പുതിയ ചാപ്പലിലേയ്ക്ക് പെട്ടി മാറ്റി സ്ഥാപിച്ചു. 2002ലാണ് എലിസബത്ത് രാജ്ഞിയുടെ സഹോദരിയായ മാര്‍ഗരറ്റ് രാജകുമാരി മരിച്ചത്. ഇവരുടെ മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മവും ഈ ചാപ്പലിലേയ്ക്ക് മാറ്റി. അപൂര്‍വമായി മാത്രമാണ് ബ്രിട്ടീഷ് രാജുകുടംബാംഗങ്ങൾ മരിക്കുമ്പോൾ മൃതദേഹം ദഹിപ്പിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം കല്ലറയിൽ ഒരു ശവപ്പെട്ടി കൂടി സൂക്ഷിക്കാൻ സ്ഥലമില്ലെന്ന കാരണം പരിഗണിച്ചായിരുന്നു മൃതദേഹം ദഹിപ്പിച്ചത്.

2021 ഏപ്രിൽ മാസത്തിൽ ഫിലിപ്പ് രാജാവ് മരിച്ചപ്പോഴും ശവപ്പെട്ടി സംസ്കാരച്ചടങ്ങുകൾക്കു ശേഷം മാറ്റിയത് അറയിലേയ്ക്ക് തന്നെയയാിരുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള ഈ റോയൽ വോൾട്ട് മുൻപ് പല രാജകുടുംബാംഗങ്ങളുടെയും മ‍ൃതദേഹങ്ങൾ സൂക്ഷിക്കാൻ ഉപയോിച്ചിട്ടുണ്ട്. രാജ്ഞിയുടെ മരണം നടന്ന സാഹചര്യത്തിൽ ഈ അറയിൽ നിന്ന് പുറത്തെടുക്കുന്ന ശവപ്പെട്ടി രാജ്ഞിയ്ക്ക് സമീപത്തായി ജോര്‍ജ് ആറാമൻ്റെ പേരിലുള്ള ചാപ്പലിലെ കല്ലറയിലേയ്ക്ക് മാറ്റും.

മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഭൂഗ‍ര്‍ഭ അറ

സെൻ്റ് ജോര്‍ജ് ചാപ്പലിൻ്റെ അടിയിലുള്ള അറയിൽ സൂക്ഷിക്കുന്ന 25-ാമത്തെ മൃതദേഹമായിരുന്നു ഫിലിപ്പ് രാജാവിൻ്റേത്. ചാപ്പലിനുള്ളിൽ ക്വയര്‍ എന്നറിയപ്പെടുന്ന ഭാഗത്ത് ഒരു മാര്‍ബിള്‍ പാളിയിലാണ് ഫിലിപ്പിൻ്റെ ശവപ്പെട്ടി വെച്ചത്. ഇവിടെ നിന്ന് പ്രത്യേക സംവിധാനം വഴി ഭൂഗര്‍ഭ അറയിലേയ്ക്ക് ശവപ്പെട്ടി താഴ്ത്തുകയായിരുന്നു. സാധാരണ ഗതിയിൽ ഈ രംഗങ്ങൾ കാണാൻ രാജകുടുംബംഗങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളതെങ്കിലും ഫിലിപ്പ് രാജകുമാരൻ്റെ മൃതദേഹം വോൾട്ടിലേയ്ക്ക് മാറ്റിയത് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഈ അറയിൽ നിന്ന് പുറത്തെടുക്കുന്ന ശവപ്പെട്ടി രാജ്ഞിയുടെ മൃതദേഹത്തിനൊപ്പം സംസ്കരിക്കും.

അതേസമയം, രാജ്ഞിയുടെ മൃതദേഹം ഇത്തരത്തിൽ അറയിൽ സൂക്ഷിക്കേണ്ടി വരില്ല. വിൻസര്‍ ചാപ്പലിലെ കിങ് ജോര്‍ജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലായിരിക്കും രാജ്ഞിയെ സംസ്കരിക്കുക. രാജ്ഞിയുടെ ശവപ്പെട്ടിയുടെ തൊട്ടടുത്തായി ഫിലിപ്പ് രാജാവിൻ്റെ മൃതദേഹവും സംസ്കരിക്കും.

1804ലാണ് റോയൽ വോൾട്ട് എന്നറിയപ്പെടുന്ന ഈ ഭൂഗര്‍ഭ അറ തയ്യാറാക്കിയത്. 1820ൽ മരണപ്പെട്ട ജോര്‍ജ് മൂന്നാമൻ രാജാവിനു വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് ജോ‍ര്‍ജ് നാലാമൻ, വില്യം നാലാമൻ എന്നീ രാജാക്കന്മാരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനും ഈ അറ ഉപയോഗിച്ചിട്ടുണ്ട്.

ചരിത്രം ഉറങ്ങുന്ന ആഡംബര അറ

ചാപ്പലിൻ്റെ നടുവിലായുള്ള ലിഫ്റ്റ് വഴിയാണ് ശവപ്പെട്ടികൾ എത്തിക്കുന്നതെങ്കിലും അൾത്താരയ്ക്ക് അടിയിലായി സ്ഥിതി ചെയ്യുന്ന അറയിൽ വിശാലമായ സൗകര്യങ്ങളുണ്ട്. നിരവധി മൃതദേഹങ്ങൾ ഒരേ സമയം സൂക്ഷിക്കാൻ ഇവിടെ സ്ഥലമുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും തീര്‍ത്തും സ്വകാര്യമായി സൂക്ഷിക്കുന്ന ഈ അറ അധികമാരും കണ്ടിട്ടില്ല. എന്നാൽ ജോര്‍ജ് നാലാമൻ രാജാവിൻ്റെ മൃതദേഹം 1830ൽ ഈ അറയിലേയ്ക്ക് മാറ്റുന്നതിനു മുൻപ് ഇതിനുള്ളിൽ പ്രവേശിക്കാൻ ടൈംസ് ഓഫ് ലണ്ടൻ പത്രത്തിൻ്റെ ഒരു ലേഖകന് അവസരം ലഭിച്ചിരുന്നു. അദ്ദേഹം പത്രത്തിൽ എഴുതിയത് ഇങ്ങനെയാണ്.

"അഷ്ടഭുജാകൃതിയിലുള്ള ഗോഥിക് ശൈലിയിലുള്ള കോളങ്ങൾക്ക് ഇടയിലായി അലങ്കാരപ്പണികൾ ചെയ്ത ശവപ്പെട്ടികൾ കാണാമായിരുന്നു. വിളക്കിൽ നിന്നുള്ള പ്രകാശത്തിൽ പ്രതിഫലിച്ചത് കല്ലറയിൽ ദുഖം തളം കെട്ടി നിൽക്കുന്നതായിരുന്നു." അദ്ദേഹം കുറിച്ചു. "ജോർജ് മൂന്നാമൻ രാജാവിൻ്റെയും ഷാർലറ്റ് രാജകുമാരിയുടെയും പെട്ടികൾക്കായിരുന്നു അലങ്കാരങ്ങൾ കുറവ്." അദ്ദേഹം കൂട്ടിച്ചേർത്തു.

Previous Post Next Post