കൊച്ചി : മാരക മയക്കു മരുന്നായ എം ഡി എം എയുമായി പാലക്കാട് സ്വദേശിനിയായ യുവാവും ഇടുക്കി സ്വദേശിനിയായ യുവതിയും കൊച്ചി പോലീസ് കമ്മീഷണറേറ്റ് ഡാൻസാഫിന്റെ പിടിയിലായി.
പാലക്കാട് തൃത്താല മാള കക്കാത്തിരി കക്കാട്ടിൽ വീട്ടിൽ ഷംസുദ്ദീന്റെ സി എസ് ഷനൂബ്(44) , ഇടുക്കി ചിന്നാറിൽ ഏലപ്പാറ മണലിപ്പാറ വീട്ടിൽ ഷൈലേന്ദ്രന്റെ മകൾ വിനീത കുമാരി (33) എന്നിവരാണ് 10.88 ഗ്രാം എം ഡി എം എ യുമായി പോലീസിന്റെ പിടിയിലായത്.
എളമക്കര പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കറുകപ്പള്ളി മാമംഗലം റോഡിലുള്ള ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും മയക്കു മരുന്ന് വലിയ തോതിൽ എറണാകുളത്ത് എത്തിച്ച് ആവശ്യക്കാർക്ക് ഉയർന്ന വിലയിൽ ചെറിയ അളവുകളിൽ വിൽപ്പന നടത്തിവരികയായിരുന്നു ഇവർ.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശശിധരന്‍റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
എളമക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനീഷ് എസ് ആർ, പോലീസ് സബ് ഇൻസ്പെക്ടർമാരായ സുബൈർ, ഫൈസൽ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, അമൃത ഡാൻസ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പതിവായി യുവാക്കളും യുവതികളും വന്നു പോകുന്നതായി രഹസ്യ സന്ദേശം പോലീസിന് ലഭിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ പ്രവർത്തികൾ നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞദിവസം പ്രതികൾ മലപ്പുറത്ത് നിന്നും മയക്കുമരുന്ന് കൊണ്ടുവരാൻ പോകുന്നു എന്ന് മനസ്സിലാക്കിയ പോലീസ് ഇവർ താമസിച്ചിരുന്ന വീട് പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.