മാന്നാർ: കാണാതായ മകളെ അന്വേഷിച്ചെത്തിയ പിതാവിനെയും സഹോദരനെയും സഹോദരി ഭർത്താവിനെയും മർദിച്ച കേസിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ചെറുകോൽ മാലിയിൽ വടക്കേതിൽ പ്രവീൺ (26) പിതാവ് ഉണ്ണൂണി (48) ഉണ്ണൂണിയുടെ മരുമകൻ മാവേലിക്കര മറ്റം വടക്ക് എലിസബത്ത് വില്ലയിൽ റോജൻ (45) എന്നിവർക്കാണ് മർദനമേറ്റത്. ചെന്നിത്തല ചെറുകോൽ ഗോകുൽ നിവാസിൽ ഗോകുൽ(19), ഗ്രാമം ചിറയിൽ തെക്കേതിൽ ഉണ്ണി (ഷാനറ്റ്-25) ചെന്നിത്തല ചെറുകോൽ ഇടശേരിയത്ത് വൈഷ്ണവ് (20)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കാണാതായ മകൾ ഗോകുലിന്റെ വീട്ടിലുണ്ടെന്ന് അറിഞ്ഞശേഷം അന്വേഷിക്കാനായി വന്നവരെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ഉണ്ണൂണിയുടെ കൈക്ക് പൊട്ടലുണ്ട്. ഉണ്ണൂണ്ണിയുടെ മകളും ഗോകുലും തമ്മിൽ പ്രണയത്തിലായിരുന്നു. അങ്ങനെയാണ് മകൾ ഗോകുലിന്റെ വീട്ടിൽ എത്തിയത്.
സംഭവത്തിൽ നാല് പ്രതികളാണുള്ളത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. സഹോദരന് ഗുരുതര പരിക്കേറ്റു എന്നറിഞ്ഞതിനെ തുടർന്ന് ഉണ്ണൂണ്ണിയുടെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. എസ്. എച്ച്. ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്. ഐ അഭിരാം, അഡീഷണൽ എസ്. ഐമാരായ മധുസുദനൻ, മോഹൻദാസ്, സി. പി. ഒമാരായ സിദ്ദീഖുൽ അക്ബർ, പ്രമോദ്, ഹരിപ്രസാദ് സാജിദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.