കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്: 10 സ്ഥാനങ്ങളിൽ ഒൻപതും നേടി എസ്എഫ്ഐ


 

തേഞ്ഞിപ്പലം:കോവിഡ് തീര്‍ത്ത പ്രതിസന്ധിക്കൊടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക്  ഉജ്ജ്വല  വിജയം . സര്‍വകലാശാല സെനറ്റ് ഹാളില്‍ ഇന്നലെ ശക്തമായ പൊലീസ് കാവലില്‍ നടന്ന തെരഞ്ഞെടുപ്പില്‍  സർവകലാശാല യൂണിയൻ ഭരണം  എസ്.എഫ്.ഐ നിലനിർത്തി.

 മൽസരിച്ച 10 സ്ഥാനങ്ങളിൽ ഒൻപതും എസ്.എഫ്.ഐ നേടി. പ്രതിപക്ഷ മുന്നണിയായ യു.ഡി.എസ്.എഫ്. ഒറ്റ സീറ്റിൽ ഒതുങ്ങി. ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, വൈസ് ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലകളുടെ പ്രതിനിധികളായി 5 പേർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മൽസരം. 

 സർവകലാശാല ക്യാംപസിലെ വിദ്യാർഥിയായ ടി. സ്നേഹയാണ് ചെയർ പേഴ്സൺ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മറ്റ് പ്രധാന സ്ഥാനങ്ങളും 4 ജില്ലാ സീറ്റുകളും എസ് എഫ് ഐ ഉറപ്പിച്ചപ്പോൾ എം എസ് എഫ് - കെ എസ് യു വിന്റെ പ്രതിപക്ഷ സഖ്യമായ യുഡി എസ് എഫിന് മലപ്പുറം സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ആദ്യ ഘട്ട വോട്ടെണ്ണലിൽ ചെയർ പേഴ്സൺ സ്ഥാനം നഷ്ടമായ യുഡിഎസ് എഫ് റീ കൗണ്ടിങ് ആവശ്യപ്പെട്ടെങ്കിലും  ഫലത്തില്‍ മാറ്റമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

സര്‍വകലാശാല പഠനവിഭാഗം വിദ്യാര്‍ത്ഥി ടി. സ്‌നേഹ (ചെയര്‍പേഴ്സന്‍), വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്.എസ് കോളജിലെ ടി.എ. മുഹമ്മദ് അഷ്‌റഫ് (ജനറല്‍ സെക്രട്ടറി), പാലക്കാട് മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ എസ്.ആര്‍. അശ്വിന്‍ (വൈസ് ചെയര്‍മാന്‍), വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ വി.എം. ശ്രുതി (വൈസ് ചെയര്‍പേഴ്‌സന്‍), ശ്രീകൃഷ്ണപുരം മണ്ണമ്ബറ്റ വി.ടി.ബി കോളജിലെ ഡി. അജയ് (ജോ. സെക്രട്ടറി) എന്നിവരാണ് എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ടത്. 

ജില്ല നിര്‍വാഹക സമിതിയംഗങ്ങളായി പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ സച്ചിന്‍ എസ്. കുമാര്‍ (പാലക്കാട്), ചേളന്നൂര്‍ എസ്.എന്‍.ജി കോളജിലെ കെ. ഗായത്രി (കോഴിക്കോട്), തൃശൂര്‍ കേരളവര്‍മ്മ കോളജിലെ മൃദുല്‍ മദുസൂദനന്‍ (തൃശൂര്‍), സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജിലെ പി.എസ്. ഷാഹിദ് (വയനാട്) എന്നിവരും എസ്.എഫ്.ഐ പാനലില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍മലപ്പുറം  യു.ഡി.എസ്.എഫ് സഖ്യം നിലനിര്‍ത്തി.  ചേലേമ്ബ്ര ദേവകിയമ്മ കോളജ് വിദ്യാര്‍ത്ഥിയായ സിഫ്‌വയാണ് മലപ്പുറം നിര്‍വാഹക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 

464 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് പുറമേ അയോഗ്യരാക്കപ്പെട്ട 25 പേരും വോട്ട് ചെയ്തിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച ഹൈക്കോടതി വിധി വന്ന ശേഷമാണ് വോട്ടെണ്ണൽ തുടങ്ങിയത്. കോടതി വിധി കാത്തിരുന്നതിനാല്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ വൈകീട്ട് 4.45ഓടെയാണ് ആരംഭിച്ചത്. വോട്ടെണ്ണല്‍ ഏറെ വൈകി തുടങ്ങിയെങ്കിലും റീ കൗണ്ടിങ് ആവശ്യം ഉയര്‍ന്നതോടെ ഫലപ്രഖ്യാപനം രാത്രി 11.30 വരെ നീണ്ടു.

സര്‍വകലാശാല സെനറ്റ് ഹൗസില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ വരണാധികാരിയായ സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമവിഭാഗം മേധാവിയുടെ ചുമതല വഹിക്കുന്ന ഡോ. സി.കെ. ജിഷയുടെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എസ്.എഫ്.ഐ, യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ സര്‍വകലാശാല കാമ്പസിലും തേഞ്ഞിപ്പലം ദേശീയപാതയിലും ആഹ്ലാദ പ്രകടനം നടത്തി.

കോവിഡിന് ശേഷം സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് നീണ്ടു പോകുന്നതിനെതിരെ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.


Previous Post Next Post