ന്യൂഡൽഹി: മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ചാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് സൂചന. കവിത നാളെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് ബിആർഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റന്നാൾ കവിത ജന്തർ മന്തറിൽ നിരാഹാരസമരം നടത്താനും പദ്ധതിയിടുന്നുണ്ട്.
തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് റോസ് അവന്യൂ കോടതിയിൽ അരുണിനെ ഹാജരാക്കി. ഈ മാസം13 വരെ അരുണിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു.
ഡൽഹി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. തെലങ്കാനമുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിത കാൽവകുന്തളയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളത്. ഡൽഹിയിലെ 9 മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ സൌത്ത് ഗ്രൂപ്പിന് കോടികളുടെ വരുമാനം ലഭിച്ചിരുന്നു.