തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വെറുതെ തോന്ന്യവാസം പറഞ്ഞാൽ മിണ്ടാതിരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും, നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയണമെങ്കില്‍ വീണ്ടും ജനിക്കണമെന്നും സ്വപ്ന ഇതിനകം പ്രതികരിച്ചിട്ടുണ്ട്. സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാവില്ലെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദന്‍ പറഞ്ഞു.