എംഡിഎംഎയുമായി സിനിമാ നടന്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് ബംഗളൂരുവില്‍നിന്ന്‌


 കൊച്ചി: എംഡിഎംഎയുമായി ചലച്ചിത്രതാരം അറസ്റ്റിൽ. നടൻ നിധിൻ ജോസ് ആണ് അസ്റ്റിലായത്.

 ഇയാൾക്കൊപ്പം എറണാകുളത്ത് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന സംഘത്തിലെ തലവൻ ആശാൻ സാബു എന്ന് അറിയപ്പെടുന്ന ഞാറക്കൽ സ്വദേശി ശ്യാംകുമാറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും 22 ​ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് കടത്താൻ ഉപയോ​ഗിച്ച സ്‌കൂട്ടറും ഇരുവരുടെയും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിധിന്റെ പക്കൽ നിന്നും 5.2 ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 

ഇയാളെ സിനിമലോകത്ത് 'ചാർളി' എന്നാണ് അറിയപ്പെടുന്നത്. വധശ്രമം, അടിപിടി, ഭവനഭേദനം, മയക്കുമരുന്നുകടത്ത് തുടങ്ങി ഒട്ടേറേ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആശാൻ സാബു. ഇയാളുടെ സംഘത്തിൽപ്പെട്ട പത്തോളം പേരെ ഒരുമാസത്തിനിടെ പൊലീസ് പിടികൂടിയിരുന്നു.

ചലച്ചിത്രതാരത്തെ കൂട്ടുപിടിച്ചാണ് ഇയാൾ ന​ഗരത്തിൽ മയക്കുമരുന്ന് വിൽപന വ്യാപിപ്പിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ബംഗളൂരുവിലെ ആഫ്രിക്കൻ സ്വദേശിയിൽ നിന്ന് മയക്കുമരുന്ന്‌ വാങ്ങി കൊച്ചിയിലെത്തിച്ച്‌ നടന്റെ സഹായത്തോടെയാണ് വിൽപ്പന. 

വ്യാഴാഴ്ച രാത്രി കളമശേരിയിലെ വാടകവീട്ടിൽ നിന്നാണ്‌ നിധിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മയക്കുമരുന്ന് വിറ്റതിന്റെ കളക്‌ഷൻ എടുക്കാൻ ഇടപ്പള്ളിയിൽ വ്യാഴാഴ്ച വൈകിട്ട്‌ ഏജന്റുമാരെ കാത്തുനിൽക്കുമ്പോഴാണ്‌ ആശാൻ സാബുവിനെ 
പൊലീസ് പിടികൂടിയത്‌.

أحدث أقدم