വൈക്കം : ടിക്കറ്റുണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ വന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവ്.
വൈക്കം ഉദയനാപുരം തെനാറ്റ് ആന്റണി നൽകിയ പരാതിയിലാണ് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം.ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കമ്മിഷൻ ഉത്തരവ്.
2018 ഓഗസ്റ്റ് 28-ന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഓഗസ്റ്റ് 25-ന് കൊച്ചിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ആന്റണി ടിക്കറ്റ് ബുക്കുചെയ്തത്.
കൊച്ചിയിൽനിന്ന് യാത്ര ചെയ്യാനാകാതെ വന്നതോടെ ആന്റണി ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബിർമിങ്ഹാമിലേക്കുള്ള ടിക്കറ്റ് വാങ്ങി. എന്നാൽ, ബ്രിട്ടനിലെ സ്ഥിരതാമസ പെർമിറ്റുള്ള ആന്റണി രണ്ടു വർഷത്തിൽ കൂടുതൽ കാലം ബ്രിട്ടനുപുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ യാത്ര വിലക്കി.
ആന്റണി കൊച്ചിയിലേക്ക് മടങ്ങി. തൊട്ടടുത്ത ദിവസം കൊച്ചിയിൽനിന്നു ഖത്തർ എയർവേയ്സിൽ യാത്രചെയ്ത് മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാർഗം ബർമിങ്ഹാമിലും എത്തി. അപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു പരാതി.
എയർ ഇന്ത്യ നിരസിച്ച യാത്രാ പെർമിറ്റ് ഉപയോഗിച്ചാണ് ആന്റണി കൊച്ചിയിൽനിന്ന് ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തതെന്ന് പരാതി പരിശോധിച്ച ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിലയിരുത്തി.
മതിയായ യാത്രാരേഖകളും ടിക്കറ്റും ഉണ്ടായിരുന്ന ആന്റണിക്ക് അന്യായമായ കാരണങ്ങൾ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മീഷൻ കണ്ടെത്തിയത്.