തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 35 ശതമാനത്തിന്റെ കുറവെന്ന് കണക്കുകള്‍. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 85.2 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജൂണില്‍ 64.8, ജൂലൈയില്‍ 65.3 സെന്റിമീറ്റര്‍ എന്നിങ്ങനെയാണ് സാധാരണ സംസ്ഥാനത്ത് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ ആകെ 26 സെന്റിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. ജൂലൈയില്‍ 59.2 സെന്റിമീറ്റര്‍ മഴയും ലഭിച്ചു.
കാസര്‍കോട്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ കുറവാണ്. ഇടുക്കി (52%), വയനാട് (48%), കോഴിക്കോട് (48%) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട് ( 1602.5 mm) ജില്ലയിലാണെങ്കിലും അവിടെയും 18 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷത്തില്‍ 201.86 സെന്റിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തില്‍ ആകെ 173.6 സെന്റിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ അതിരൂക്ഷ വരൾച്ചയാകും സംസ്ഥാനത്തെ കാത്തിരിക്കുന്നത്.