കാസർകോഡ്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിനെതിരെ വിമർശനവുമായി മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എ.കെ.എം അഷ്റഫ് എം.എൽ.എ ആരോപിച്ചു. മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് കുറ്റക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്യണം. നേരത്തെയും കാസർകോട്ടെ പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിട്ടുണ്ടെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ ആവശ്യപ്പെട്ടു.
കാസർഗോഡ് കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.