മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ടിടിഐക്കു നേരെ കത്തിവീശി


കോഴിക്കോട്: ടിടിഐക്കു നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം. ഞായറാഴ്ച വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസില്‍ വകടരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ടിടിഐക്കു നേരെ കത്തിവീശുകയായിരുന്നു. അക്രമിയെ യാത്രക്കാര്‍ കീഴടക്കി. പരുക്കേറ്റ ടിടിഐ ഋഷി ശശീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വനിതാ ഡപ്യൂട്ടി ടിടിഐക്കു നേരെയും ടിക്കറ്റ് പരിശോധനയ്ക്കിടയില്‍ ആക്രമണം നടന്നിരുന്നു. 16160 നമ്പര്‍ മംഗളൂരുചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസില്‍ വടകരകൊയിലാണ്ടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് പാലക്കാട് സ്വദേശിനിയായ ഡപ്യൂട്ടി ടിടിഐ ആര്‍.രജിതയ്ക്ക്(35) ആണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസില്‍ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

വടകരയില്‍നിന്നു കയറിയ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ രൈരുവിന്റെ അടുത്തെത്തിയപ്പോള്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലെന്നു പറഞ്ഞു. 2 കംപാര്‍ട്‌മെന്റ് മുന്നോട്ടുപോയി ജനറല്‍ കംപാര്‍ട്‌മെന്റിലേക്കു മാറിക്കയറണമെന്ന് രജിത നിര്‍ദേശിച്ചു.

അപ്പോള്‍, കേരളത്തില്‍ മാത്രമേ ഇത്തരം നിയമങ്ങളുള്ളൂ എന്നും ഉത്തരേന്ത്യയിലാണെങ്കില്‍ ഇത്തരം നിര്‍ദേശങ്ങളുണ്ടാകില്ലെന്നും രൈരു മറുപടി പറഞ്ഞു. ഇതു യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണെന്ന് ടിടിഐ പറഞ്ഞപ്പോള്‍ ചീത്ത വിളിച്ചു. പിഴ അടയ്ക്കുകയോ മാറിയിരിക്കുകയോ വേണമെന്ന് വീണ്ടും നിര്‍ദേശിച്ചപ്പോഴാണ് മൂന്നു തവണ തന്റെ മുഖത്തടിച്ചതെന്ന് രജിത പറഞ്ഞു.
أحدث أقدم