അയ്യപ്പന്‍റെ ഇരുമുടി കെട്ടിൽ പാമ്പ്; പിടികൂടി ദ്രുതകർമ സേന


പത്തനംതിട്ട: ഓണ പൂജ തൊഴാൻ സന്നിധാനത്തേക്ക് എത്തിയ അയ്യപ്പ ഭക്തന്‍റെ ഇരുമുടി കെട്ടിൽ പാമ്പ്.
തമിഴ്നാട്ടിൽനിന്ന് എത്തിയ കുട്ടികളടക്കമുള്ള സംഘത്തിലെ അയ്യപ്പന്‍റെ ഇരുമുടി കെട്ടിലാണ് വിഷപ്പാമ്പിനെ കണ്ടെത്തിയതും പിന്നീട് പിടികൂടിയതും. കെട്ടിലേക്ക് പാമ്പ് കയറിയത് കണ്ട സ്വാമിമാർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ദ്രുതകർമ സേനയെത്തി പാമ്പിനെ അധികം വൈകാതെ തന്നെ പിടികൂടി. അണലി ഇനത്തിൽപെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞു. പമ്പയിൽനിന്ന് മലകയറി സന്നിധാനത്തെത്തി ദർശനത്തിന് മുൻപ് പതിനെട്ടാം പടിക്ക് മുൻഭാഗത്ത് മര ചുവട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് പാമ്പ് ഇരുമുടിക്കെട്ടിനുള്ളിൽ കയറിയതെന്നാണ് കണ്ടെത്തൽ.

ഇവിടെ വെച്ചിരുന്ന ഇരുമുടികെട്ടുകൾക്കും പൊതിഞ്ഞിരുന്ന തുണിക്കുമിടയിലെ ചലനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥനാണ് അധികൃതരെ അറിയിച്ചത്. വനം വകുപ്പിനെ വിവരം അറിയിച്ചതോടെ അവർ എത്തി. പിന്നാലെ പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച സന്നിധാനത്തുള്ള ദ്രുത കർമ്മ സേനാംഗം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഈ ശ്രമത്തിനിടയിൽ
ഇരുമുടിക്കെട്ടിനുള്ളിൽനിന്ന് പുറത്തേക്കിഴഞ്ഞ് നീങ്ങിയ പാമ്പ് ഭക്തരുടെ ഇടയിലേക്ക് കയറും മുൻപ് പിടികൂടി കാട്ടിലേക്ക് മടക്കി. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. നട തുറക്കുമ്പോൾ പതിനെട്ടാം പടി കയറാൻ തീർഥാടകർ കാത്തിരിക്കുന്ന സമയം കൂടിയാണിത്. പമ്പ - ശബരിമല പാതയിലും പതിനെട്ടാം പടിക്ക് സമീപവും മറ്റിടങ്ങളിലും മരങ്ങളിൽ പാമ്പിന്‍റെ സാന്നിധ്യമുള്ളതായി വനം വകുപ്പ് പറയുന്നുണ്ട്.
മരങ്ങളിൽ നിന്ന് പാമ്പ് താഴേക്ക് ചാടുകയും ഇഴഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്. ചെറിയ മഴ കൂടി പെയ്ത് നനയുമ്പോൾ ഇത് കൂടാനും സാധ്യതയുണ്ട്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ദർശനത്തിന് എത്തുന്നവർ ഇക്കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. സാധനങ്ങൾ തറയിൽ അരികിൽ വച്ച് വിശ്രമിക്കുമ്പോൾ ജാഗ്രത വേണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മരങ്ങൾക്ക് സമീപം ചാരി ഇരിക്കുന്നവരും കൂടുതൽ ജാഗ്രത പുലർത്തണം.
أحدث أقدم