ദീപാവലി സമ്മാനമായി കേന്ദ്രത്തിൻെറ ഗോതമ്പ്; 2,000 ഔട്ട്ലെറ്റുകളിലൂടെ



ദീപാവലിക്ക് മുന്നോടിയായി സബ്സിഡിയോടു കൂടിയ ആട്ട വിതരണം ചെയ്ത് സർക്കാർ. 2,000 പൊതുവിതരണ കേന്ദ്രങ്ങളിലൂടെയാണ് 'ഭാരത് ആട്ട' ലഭ്യമാക്കുന്നത്. മൊത്തം 2.5 ലക്ഷം മെട്രിക് ടൺ ഗോതമ്പ് പല കേന്ദ്ര സർക്കാർ ഏജൻസികൾക്കുമായി കിലോയ്ക്ക് 21.5 രൂപയ്ക്ക് അനുവദിച്ചു. ഇത് ആട്ടയാക്കി കിലോയ്ക്ക് 27.5 രൂപയ്ക്ക് ആണ് വിൽക്കുന്നത്. നവംബർ ആറിനാണ് സർക്കാർ 'ഭാരത് ആട്ട' എന്ന പേരിൽ സബ്സിഡി ഗോതമ്പിൻെറ വിതരണം ആരംഭിച്ചത്.കർഷകരുടെയും ജനങ്ങടെയും ക്ഷേമത്തിനായി സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴെല്ലാം ഭക്ഷ്യവസ്തുക്കൾ സംഭരിക്കുകയും ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി സബ്‌സിഡി നിരക്കിൽ വിറ്റഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.


തക്കാളിക്ക് വില കുറച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. .ഉള്ളിയുടെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്തതെന്ന് പീയുഷ് ഗോയൽ പറഞ്ഞു. തുടർച്ചയായി പണപ്പെരുപ്പം ഉയരുമ്പോൾ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഉപഭോക്തൃകാര്യ വകുപ്പ് കയറ്റുമതി തീരുവ ഉയർത്തുന്നത് മുതൽ നിരോധനം വരെ വിവിധ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് പീയുഷ് ഗോയൽ പറയുന്നു.ഉപഭോക്തൃകാര്യ വകുപ്പ് ശേഖരിച്ച കണക്കുകൾ പ്രകാരം, രാജ്യത്ത് ഒരു കിലോ ആട്ടയ്ക്ക് ശരാശരി 36 രൂപയാണ് ചില്ലറവിൽപ്പന വില.രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം സെപ്തംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും, ഇത് ആർബിഐയുടെ ഇടക്കാല ലക്ഷ്യമായ 4.0 ശതമാനത്തിന് മുകളിലായിരുന്നു. രാജ്യത്ത് വിലക്കയറ്റം തുടരുന്നതിനിടയിലാണ് ദീപാവലിക്കാലത്ത് സബ്സിഡി ആട്ടയുമായി സർക്കാർ എത്തുന്നത്.

ആട്ട അർഹതപ്പെട്ടവരിൽ എത്തുന്നതിനായി സഹകരണ സംഘങ്ങളായ നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴി വിൽക്കും. സബ്‌സിഡിയുള്ള ഗോതമ്പ് പൊടി ഫലപ്രദമായി വിതരണം ചെയ്യുന്നതിനായി ഈ ഏജൻസികൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 800 മൊബൈൽ വാനുകളുടെയും 2,000-ഓളം ഔട്ട്‌ലെറ്റുകളുടെയും വിപുലമായ ശൃംഖല ഉപയോഗിക്കും എന്നാണ് സൂചന.
Previous Post Next Post