'നരേന്ദ്രമോദി നരാധമൻ'; വിവാദ പരാമർശത്തിൽ ജെയ്ക് സി തോമസിനെതിരെ വക്കീൽ നോട്ടീസ്


 

തിരുവനന്തപുരം: നരേന്ദ്രമോദിയെ നരാധമനെന്ന പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക് സി. തോമസിനെതിരെ വക്കീൽ നോട്ടീസ്. ബിജെപി മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനറും പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ. ബാലശങ്കറാണ് വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജയിച്ച പ്രധാനമന്ത്രിയെ നരാധമൻ എന്ന് വിളിക്കുന്നത് രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്പിൽ ഇന്ത്യയെയും അപമാനിക്കലാണെന്നാണ് ആരോപണം.ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ജെയ്ക്ക് സി തോമസിന്റെ പരാമർശം. ജെയ്ക്കിന്റെ പരാമർശം അപലപനീയമാണെന്നും സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ബാലശങ്കർ പറഞ്ഞു.

2017 ഡിസംബറിലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “നീച് ആദ്മി” എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.കഴിഞ്ഞ നവംബർ 19 നാണ് ചാനൽ ചർച്ചയ്ക്കിടെ ജെയ്ക് വിവാദ പരാമർശം നടത്തിയത്. ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെയാണ് സിപിഎം സംസ്ഥാന സമിതിയം​ഗം നരേന്ദ്രമോദിയെ നരാധമൻ എന്ന് വിളിച്ചത്. നാക്കുപിഴയല്ലെന്നും ജെയ്ക്ക് വ്യക്തമാക്കി.

1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നായിരുന്നു ജയ്കിന്റെ ആരോപണം. കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് ആരോപിച്ചിരുന്നു.

Previous Post Next Post