ശബരിമല ദർശനം സുഗമമാക്കാൻ തിരുപ്പതി മോഡൽ ക്യൂ; തിരക്കനുസരിച്ചു മലകയറ്റത്തിന് നിയന്ത്രണം, പുതിയ സംവിധാനം അറിയാം



 പത്തനംതിട്ട: മണ്ഡലകാലം മധ്യത്തിലേക്ക് അടുക്കുന്നതോടെ ശബരിമലയിൽ ഭക്തരുടെ തിരക്കും വർധിക്കുകയാണ്. ഇവരുടെ ദർശനം സുഗമമാക്കാനും അപകടം ഒഴിവാക്കാനുമായി പോലീസും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പുതിയ സംവിധാനങ്ങളിലേക്ക് കടന്നു. സന്നിധാനത്തേക്ക് ഭക്തർ കൂട്ടമായി മലകയറി എത്തുന്നതാണ് പലപ്പോഴും തിരക്ക് പെട്ടെന്ന് കൂടാൻ കാരണമാകുന്നത്. അതിനാൽ തിരക്കും ഒഴിവും പരിഗണിച്ച് ഇവരെ പമ്പയിൽനിന്നു മലകയറാൻ അനുവദിക്കും വിധമാണ് പുതിയ സംവിധാനം.തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തരെ കയറ്റിവിടുന്ന മാതൃകയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് കെ അനന്തഗോപന്റെ നേതൃത്വത്തിൽ തിരുപ്പതിയിൽ എത്തി ഇക്കാര്യത്തിൽ നേരത്തെ പഠനം നടത്തിയിരുന്നു. സന്നിധാനത്തെ 72 ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാകും ഓരോ സ്ഥലത്തെയും തിരക്ക് കണ്ടെത്തി നടപടികൾ സ്വീകരിക്കുക.തിരുപ്പതി മാതൃകയിൽ തീർഥാടകരെ കയറ്റിവിട്ടാൽ സുഗമമായി ദർശനം നടത്താൻ കഴിയുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇതനുസരിച്ചു തീർഥാടകരുടെ നിര സന്നിധാനം മുതൽ ശബരിപീഠം വരെ നീണ്ടാൽ തീർഥാടകരുടെ വാഹനങ്ങൾ നിലക്കൽ മുതൽ നിയന്ത്രിക്കും. പമ്പയിൽനിന്നു മലകയറുന്നതും ദർശനം കഴിഞ്ഞു മലയിറങ്ങുന്നവർ, സന്നിധാനത്ത് വിരിവച്ചു വിശ്രമിക്കുന്നവർ എന്നിവരുടെ കണക്കുകൾ പരിശോധിച്ചായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പമ്പയിലേക്കുള്ള ചെയിൻ സർവീസും തിരക്കിനനുസരിച്ചു നിയന്ത്രിക്കും.പമ്പയിൽ നിന്നുള്ള തീർഥാടകരുടെ വരവും ഇതിൽ ഉൾപ്പെടുത്തും. ഇതനുസരിച്ചു ക്യൂ മരക്കൂട്ടം എത്തിയാൽ തീർഥാടകരെ പമ്പയിൽനിന്നു മലകയറുന്നതിനു നിയന്ത്രണം വരുത്തും. ക്യൂ ശബരി പീഠം വരെ നീളുമ്പോൾ പമ്പയിലേക്ക് വരുന്ന വാഹനങ്ങൾക്ക് ഇലവുങ്കൽ, എരുമേലി എന്നിവിടങ്ങളിൽ നിയന്ത്രണം കൊണ്ടുവരും. ക്ഷേത്ര നട തുറന്നുള്ള ദർശനസമയം കൂട്ടാൻ കഴിയില്ലെന്ന് തന്ത്രി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പുലർച്ചെ മൂന്നുമുതൽ രാത്രി 11 വരെ 17 മണിക്കൂറാണ് ഭക്തർക്ക് ദർശനത്തിന് സമയമുള്ളത്. എന്നാൽ നട അടച്ചിരിക്കുമ്പോഴും പതിനെട്ടാം പടി കയറാൻ അനുവദിക്കുന്നുണ്ട്.പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ ദർശനം നടത്താൻ ആഗ്രഹിക്കുന്ന 1500 പേരെ ഭണ്ഡാരക്കെട്ടിടത്തിന് മുകളിൽ വരിയായി ഇരുത്തും. നിലവിൽ വലിയ നടപ്പന്തലിൽ ഒൻപതു വരിയായാണ് ഭക്തർക്ക് നിൽക്കാൻ കഴിയുക. ബാക്കിയുള്ള രണ്ടെണ്ണം അവശ്യസേവനത്തിനായി മാറ്റിയിട്ടുണ്ട്. ഇവിടെ സൗജന്യ വെള്ള വിതരണവും ലഘുഭക്ഷണവും വേണ്ടവർക്ക് ലഭിക്കും. പുതിയ സംവിധാനം കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരീക്ഷിച്ചിരുന്നു. അനിയന്ത്രിതമായി ഭക്തർ എത്തുന്നതിന് പരിഹാരം ഉണ്ടായാൽ ദർശനം സുഗമമാകും എന്നാണ് ഇതിലൂടെ തെളിയുന്നത്.

Previous Post Next Post