ബാറിൽ വെടിവെയ്പ്പ് ; കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ കേസ്

 

കൊച്ചി: കലൂരിലെ ഇടശ്ശേരി ബാറിന് മുമ്പിൽ നടന്ന വെടിവെപ്പിൽ കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു.

 കരുതിക്കൂട്ടിയുള്ള ആക്രമണം വധശ്രമം, ആയുധം കൈവശംവെക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൈത്തോക്ക് കൊണ്ട് പരുക്കേൽപ്പിച്ചു എന്നാണ് എഫ്‌ഐആർ.
 സംഭവത്തിൽ ബാർ ജീവനക്കാരായ രണ്ടു പേർക്കാണ് വെടിയേറ്റത്.

ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ സംഘം പുറത്തുവെച്ച് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരായ അഖിൽ, സുജിൻ എന്നിവർക്കാണ് വെടിയേറ്റത്. ഇവർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

 കൂടാതെ സംഭവസ്ഥലത്ത് വെച്ച് മറ്റൊരാൾക്കും കൂടി ക്രൂരമർദനമേറ്റു. മർദനത്തിൽ പരിക്കേറ്റ ജിതിനെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി.

 ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. KL 51B 2194 എന്ന നമ്പർ വാഹനത്തിലാണ് പ്രതികളെത്തിയത്. ഇവർക്കായി അന്വേഷണം ഊർജിതമാക്കായിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ മൂവാറ്റുപുഴയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Previous Post Next Post